സ്റ്റോക്ക്ഹോം: സാന്പത്തികശാസ്ത്രത്തിലെ ഈ വർഷത്തെ നൊബേൽ പുരസ്കാരം അമേരിക്കയിൽ പ്രവർത്തിക്കുന്ന മൂന്നു ഗവേഷകർ പങ്കിട്ടു.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് കനേഡിയൻ വംശജനായ ഡേവിഡ് കാർജ്, ജോഷ്വ ആൻഗ്രിസ്റ്റ്, ഡച്ച് വംശജനായ ഗൈഡോ ഇംബീൻസ് എന്നിവർക്കാണു പുരസ്കാരം. തൊഴിൽ വിപണിയിൽ മിനിമം വേതനം മൂലമുണ്ടായ മാറ്റങ്ങളും കുടിയേറ്റം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ടുമാണ് ഇവർ പഠനം നടത്തിയത്.
യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്ലിയിൽ പ്രവർത്തിക്കുന്ന ഡേവിഡ് കാർജിന് പുരസ്കാരത്തിന്റെ പകുതി ലഭിക്കും. ബാക്കി മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ജോഷ്വ ആൻഗ്രിസ്റ്റും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗൈഡോ ഇംബീൻസും പങ്കിടും.
നിലവിലെ സാന്പത്തിക ശാസ്ത്രപഠനരീതി പൊളിച്ചെഴുതിയ മൂവരും സാന്പത്തികശാസ്ത്രം നടത്തുന്ന സാമൂഹിക ഇടപെടലിനെക്കുറിച്ചും അതിന്റെ പ്രവർത്തന സന്പ്രദായങ്ങളെക്കുറിച്ചുമാണ് പഠനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നതെന്നു സാന്പത്തിക ശാസ്ത്ര പുരസ്കാരസമിതി അധ്യക്ഷൻ പീറ്റർ ഫ്രെഡറിക് സൺ പറഞ്ഞു.
മിനിമം വേതനം തൊഴിൽമേഖലയിലുണ്ടാക്കിയ ഗുണത്തെക്കുറിച്ചും കുടിയേറ്റത്തൊഴിലാളികൾക്കു തദ്ദേശീയരേക്കാൾ കുറച്ചു കൂലി നൽകുന്നതിലെ ആഘാതത്തെക്കുറിച്ചുമായിരുന്നു കാർജിന്റെ പഠനം. സാന്പത്തികശാസ്ത്ര പഠനങ്ങൾക്കു പ്രവർത്തന സന്പ്രദായത്തിലൂടെ ശാസ്ത്രീയ അടിത്തറ ആൻഗ്രിസ്റ്റും ഇംബീൻസും നൽകി.
സാന്പത്തികശാസ്ത്ര നൊബേൽ മൂന്നു പേർ പങ്കിട്ടു
01:04 AM Oct 12, 2021 | Deepika.com