പ്രാഗ്: ചെക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മിലോസ് സിമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനപ്രിയ പ്രധാനമന്ത്രി ആന്ദ്രേ ബാബിസിന്റെ പാർട്ടി രണ്ടാമതെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ആശുപത്രിയിലായത്.
പുതിയ സർക്കാർ രൂപീകരണത്തിൽ പ്രസിഡന്റ് നിർണായക തീരുമാനങ്ങൾ എടുത്തേക്കാമെന്നായിരുന്നു വിലയിരുത്തലുകൾ. ഞായറാഴ്ച രാവിലെ പ്രസിഡന്റ് സിമാൻ പ്രധാനമന്ത്രി ആന്ദ്രേ ബാബിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബാബിസിന്റെ യെസ് പാർട്ടി 27.1% വോട്ട് നേടിയപ്പോൾ മൂന്ന് ലിബറൽ യാഥാസ്ഥിതിക പാർട്ടികളുടെ സഖ്യത്തിന് 27.8% വോട്ട് കിട്ടി. മറ്റൊരു പ്രതിപക്ഷ സഖ്യത്തിനു 15.6% വോട്ടുണ്ട്. ഈ രണ്ടു സഖ്യങ്ങളും ചേർന്നു പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കും. കുടിയേറ്റവിരുദ്ധരായ ഫ്രീഡം ആൻഡ് ഡയറക്ട് ഡെമോക്രാറ്റിക് പാർട്ടിക്ക് 9.6% വോട്ട് കിട്ടി.
കമ്യുണിസ്റ്റ് പാർട്ടിക്ക് 3.62% വോട്ട്മാത്രമാണ് നേടാനായത്. ഇതേത്തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് വോജ് ടെക് ഫിലിപ് രാജിവച്ചിരുന്നു.
ചെക് പ്രസിഡന്റ് ആശുപത്രിയിൽ: സർക്കാർ രൂപീകരണത്തെ ബാധിക്കില്ലെന്നു സൂചന
11:49 PM Oct 11, 2021 | Deepika.com