ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ആണവബോംബിന്റെ പിതാവെന്നറിയപ്പെടുന്ന എ.ക്യു. ഖാൻ എന്ന അബ്ദുൾ ഖാദർ ഖാൻ(85) അന്തരിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ ഇസ്ലാമാബാദിലെ ഖാൻ റിസർച്ച് ലബോറട്ടറീസ്(കെആർഎൽ) ആശുപത്രിയിലായിരുന്നു പ്രശസ്ത ആണവശാസ്ത്രജ്ഞനായ ഖാന്റെ അന്ത്യം.
കോവിഡിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 26 മുതൽ കെആർഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിലേക്കു മാറ്റിയ അദ്ദേഹം രോഗമുക്തിനേടി. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
1936ൽ അവിഭക്ത ഇന്ത്യയിലെ ഭോപ്പാലിലാണു ജനനം. വിഭജനകാലത്ത് കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലേക്കുപോയി. ബിരുദപഠനത്തിനുശേഷം പശ്ചിമജർമനിയിലും നെതർലൻഡ്സിലും ബെൽജിയത്തിലും എൻജിനിയറിംഗിൽ ഉപരിപഠനം. 1972 ൽ മെറ്റലർജിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ ഖാൻ തൊഴിലുമായി ബന്ധപ്പെട്ട് നെതർലൻഡ്സിൽ തുടർന്നു.
ഇന്ത്യ 1974ൽ ആണവപരീക്ഷണം നടത്തിയതാണ് സ്വന്തം രാജ്യത്തേക്കു മടങ്ങാൻ ഖാനെ പ്രേരിപ്പിച്ചത്. ആണവപരീക്ഷണം സംബന്ധിച്ച് അന്നത്തെ പാക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയ്ക്ക് അദ്ദേഹം കത്തെഴുതുകയായിരുന്നു. തുടർന്ന് പാക്കിസ്ഥാനിലെത്തിയ ഖാൻ അണ്വായുധ നിർമാണത്തിനാവശ്യമായ യുറേനിയം ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി സഹക
രിച്ചു.
രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് ഉൾപ്പെടെ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പാക്കിസ്ഥാനിൽ വീരനായക പരിവേഷമായിരന്നുവെങ്കിലും രാജ്യാന്തരവേദികളിലെ വിവാദപുരുഷൻകൂടിയായിരുന്നു അദ്ദേഹം. ഇറാൻ, ലിബിയ ഉത്തരകൊറിയ എന്നീ രാജ്യങ്ങളുമായി നിയമവിരുദ്ധമായി ആണവരഹസ്യം പങ്കുവച്ചെന്ന ആരോപണം ഖാന്റെ പേരിൽ ഉയർന്നിരുന്നു. ഇതേത്തുടർന്ന് 2004ൽ അദ്ദേഹം വീട്ടുതടങ്കലിലായി. കുറ്റം ഏറ്റുപറഞ്ഞതോടെ അന്നത്തെ പാക് പ്രസിഡന്റ് പർവേഷ് മുഷറഫ് മാപ്പും നൽകി. ഇതിനുപുറമേ കോടതിയും അനുകൂലനിലപാടെടുത്തതോടെ 2009ൽ വീട്ടുതടങ്കലിലിൽനിന്നു മോചിതനായി.
ഇസ്ലാമാബാദിലെ ഫൈസൽ മോസ്കിൽ നടന്ന സംസ്കാരചടങ്ങിൽ, കനത്ത മഴയെ അവഗണിച്ചും ഒട്ടേറെയാളുകളാണ് ഒത്തുചേർന്നത്. പാക്കിസ്ഥാനിലെ ജനങ്ങളുടെ വീരനായകനാണു ഖാനെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.
പാക് ആണവബോംബിന്റെ പിതാവ് എ.ക്യു. ഖാൻ അന്തരിച്ചു
12:37 AM Oct 11, 2021 | Deepika.com