ബെയ്ജിംഗ്: തായ്വാനെ ചൈനയുടെ ഭാഗമാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. ഏകീകരണം സമാധാനപരമായിരിക്കും. എന്നാൽ വിഘടനവാദത്തെ ചെറുത്തുതോൽപ്പിക്കുന്ന മഹത്തായ പാരന്പര്യം ചൈനക്കാർക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
തായ്വാൻ ഇന്നു ദേശീയദിനം ആചരിക്കുന്നതിനു മുന്നോടിയായിട്ടാണ് ഷിയുടെ പരാമർശം. ചൈനയിലെ രാജഭരണം അവസാനിപ്പിച്ച 1911ലെ വിപ്ലവത്തിന്റെ 110-ാം വാർഷികത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1940ലെ ആഭ്യന്തരയുദ്ധത്തിനിടെ വേർപെട്ട തായ്വാനെ, ചൈന സ്വന്തം പ്രവിശ്യയായിട്ടാണു കാണുന്നത്. വേണ്ടിവന്നാൽ ബലപ്രയോഗത്തിലൂടെ തായ്വാനെ ചൈനയോടു ചേർക്കുമെന്നാണ് ഷി മുന്പു പറഞ്ഞിട്ടുള്ളത്. കഴിഞ്ഞയാഴ്ച ചൈനീസ് പോർവിമാനങ്ങൾ തായ്വാന്റെ ആകാശത്തോടു ചേർന്ന് ഒട്ടനവധിത്തവണ പറന്നത് ലോകരാജ്യങ്ങളിൽ കടുത്ത ആശങ്ക വിതച്ചിരുന്നു.
സമാധാനത്തിലൂടെ ഏകീകരണമെന്ന നിലയിലേക്കു ഷി സ്വരം താഴ്ത്തിയത് ശ്രദ്ധേയമാണെന്നു നിരീക്ഷകർ വിലയിരുത്തുന്നു. ഹോങ്കോംഗിലേതു പോലെ ‘ഒരു രാജ്യം, രണ്ടു ഭരണസംവിധാനം’ മാതൃക തായ്വാനിലും അനുവദിക്കുമെന്നും അദ്ദേഹം ഇന്നലെ കൂട്ടിച്ചേർത്തു.
അതേസമയം, തായ്വാൻ ജനതയ്ക്ക് അവരുടെ ഭാവി നിശ്ചയിക്കാൻ കഴിയുമെന്നാണ് അവർ ഇന്നലെ പ്രതികരിച്ചത്. ‘ഒരു രാജ്യം, രണ്ടു ഭരണസംവിധാനം’ തായ്വാൻ ജനതയ്ക്കു താത്പര്യമില്ല. പ്രകോപനപരമായ കടന്നുകയറ്റവും ഭീഷണിയും ചൈന അവസാനിപ്പിക്കണമെന്നും തായ് പ്രസിഡന്റിന്റെ ഓഫീസ് കൂട്ടിച്ചേർത്തു.
ജനാധിപത്യ സർക്കാർ ഭരിക്കുന്ന തായ്വാന് മൂന്നു ലക്ഷം സൈനികരുണ്ട്. അമേരിക്ക നല്കിയ ആയുധങ്ങളുമുണ്ട്. തായ്വാനു സംരക്ഷണം വാഗ്ദാനം ചെയ്യുന്ന നിയമം അമേരിക്ക പാസാക്കിയിട്ടുണ്ട്.
തായ്വാനെ ചൈനയുടെ ഭാഗമാക്കും: ഷി ചിൻപിംഗ്
11:58 PM Oct 09, 2021 | Deepika.com