കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ കുണ്ടുസിൽ ഷിയ മോസ്കിൽ ചാവേർ സ്ഫോടനത്തിൽ നൂറോളം പേർ മരിച്ചു. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ഗോസാർ ഇ സയിദ് അബാദ് മോസ്കിൽ നടന്ന ആക്രമണത്തിൽ നിരവധിപേർക്കു പരിക്കേറ്റു.
യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന അഫ്ഗാൻ വിട്ടശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് കുണ്ടുസ് പോലീസ് ഉപമേധാവി മുഹമ്മദ് ഒബാദിയ പറഞ്ഞു.
പ്രാർഥനയ്ക്കിടെയാണു സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബ്ലാങ്കറ്റുകളും പുതപ്പുകളും ഉപയോഗിച്ച് പൊതിഞ്ഞാണ് പരിക്കേറ്റവരെ ആംബുലൻസിലേക്കു മാറ്റിയത്. മോസ്കിന്റെ പ്രവേശനകവാടത്തിലും പടികളിലും രക്തം തളംകെട്ടി കിടക്കുകയാണ്. മോസ്കിന്റെ മേൽക്കൂരയ്ക്കുവരെ സ്ഫോടനത്തിൽ കേടുപാട് പറ്റിയെന്നും അവർ വിശദീകരിച്ചു.
നിരവധി പേർ മരണമടഞ്ഞുവെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും താലിബാൻ വക്താവ് സെയ്ബുള്ള മുജാഹിദ് പറഞ്ഞു. സ്ഥലത്തെത്തിയ താലിബാന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് പ്രാദേശിക ഘടകമായ ഐഎസ് ഖൊറോസാൻ ഏറ്റെടുത്തു. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ നിയന്ത്രണത്തിലെത്തിയതോടെ ഈ വിഭാഗം രാജ്യത്ത് കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. കാബൂളിൽ അടുത്തിടെ നടന്ന രണ്ട് ഭീകരാക്രമണങ്ങൾ ഉദാഹരണം. രാജ്യത്തെ ഷിയാ വിഭാഗക്കാരുമായി യുദ്ധം പ്രഖ്യാപിച്ച ഇവർ കാബൂളിലും ഹിറാത്തിലും സമീപദിവസങ്ങളിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
ഷിയാ മോസ്കിൽ ഇന്നലെ നടന്ന ആക്രമണത്തെ അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷൻ അപലപിച്ചു.
അഫ്ഗാനിസ്ഥാനിലെ ഷിയാ മോസ്കിൽ ചാവേറാക്രമണം; 100 മരണം; നിരവധി പേർക്കു പരിക്ക്
12:57 AM Oct 09, 2021 | Deepika.com