വാഷിംഗ്ടൺ: ഇന്തോ-പസഫിക് മേഖലയിൽ യുഎസിന്റെ ആണവ മുങ്ങിക്കപ്പലിന് അജ്ഞാതവസ്തു ഇടിച്ച് കേടുപാട് പറ്റിയ സംഭവത്തിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്ന് ചൈന.
ഇന്തോ പസഫിക് സമുദ്രമേഖലയിൽ രണ്ടാം തീയതിയാണ് യുഎസ്എസ് കണക്ടിക്കട്ട് എന്ന മുങ്ങിക്കപ്പൽ അപകടത്തിൽപ്പെട്ടത്. ആളപായമില്ലെങ്കിലും മുങ്ങിക്കപ്പലിലെ ഒരു ഡസനോളം സൈനികർക്ക് പരിക്കേറ്റുവെന്ന് യുഎസ് നാവികസേന പറഞ്ഞു. എത്രമാത്രം ആഘാതമുണ്ടായെന്നും ഏത് വസ്തുവാണ് ഇടിച്ചതെന്നും അന്വേഷിക്കുകയാണെന്നും അവർ വിശദീകരിച്ചു.
എന്നാൽ, തർക്കപ്രദേശത്ത് റോന്തുചുറ്റിയ മുങ്ങിക്കപ്പലിന്റെ സ്ഥാനം പരസ്യമാക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. സംഭവത്തിൽ കടുത്ത ആശങ്കയുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് സാവോ ലിജിയാൻ പറഞ്ഞു. അപകടം നടന്ന സ്ഥലം, മുങ്ങിക്കപ്പൽ പ്രദേശത്ത് എത്തിയതിന്റെ ഉദ്ദേശ്യം, അപകടത്തിന്റെ വിശദാംശങ്ങൾ എന്നിവ പരസ്യമാക്കണം. ആണവചോർച്ച ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ് ആണവ മുങ്ങിക്കപ്പലിന്റെ കൂട്ടിയിടി: ദുരൂഹത നീക്കണമെന്നു ചൈന
12:57 AM Oct 09, 2021 | Deepika.com