മൂവാറ്റുപുഴ: ക്ഷീരകർഷകർക്ക് ആശ്വാസമായി മിൽമയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതും സൗജന്യമായി ചികിത്സയും മരുന്നും ഉൾപ്പെടെ ലഭ്യമാകുന്നതുമായ മൃഗചികിത്സാ കേന്ദ്രങ്ങളൊരുങ്ങുന്നു.
എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ എന്നീ ജില്ലകളിലായി 1000ത്തിലധികം ക്ഷീരസംഘങ്ങളുള്ള മിൽമയുടെ എറണാകുളം മേഖലയിൽ ഇത്തരത്തിലുള്ള 18 കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
എറണാകുളം മേഖലയിൽ ആരംഭിക്കുന്ന മൃഗചികിത്സാ കേന്ദ്രത്തിന്റെ മേഖലാതല ഉദ്ഘാടനം നാളെ മൂവാറ്റുപുഴ മിൽക്ക് ചില്ലിംഗ് പ്ലാന്റ് കാന്പസിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ തുടങ്ങിയവർ പ്രസംഗിക്കും.
മൃഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന ചികിത്സാ സംവിധാനം അപര്യാപ്തമാണന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ മൃഗചികിത്സാ സംവിധാനം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ക്ഷീര സംഘം പ്രസിഡന്റുമാരും ക്ഷീരകർഷകരും ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.
മിൽമ സൗജന്യ മൃഗചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുന്നു
11:15 PM Oct 08, 2021 | Deepika.com