വാഷിംഗ്ടണ്‍: ജനക്ഷേമം സ്വകാര്യകന്പനികളുടെ മാത്രം ചുമതലയല്ലെന്നും സർക്കാർ സംവിധാനങ്ങളാണ് അതിനു നടപടികൾ സ്വീകരിക്കേണ്ടതെന്നും ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്.
ഫേസ്ബുക്ക് പൊതുസമൂഹത്തിനു ഭീഷണിയാണെന്ന തരത്തിലുള്ള, ഫ്രാൻസസ് ഹോഗന്റെ ആരോപണങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണു സുക്കർബർഗിന്റെ പ്രതികരണം. “ ഫേസ്ബുക്കിനെതിരേ വരുന്ന റിപ്പോർട്ടുകളും ആരോപണങ്ങളും വ്യാജവും യുക്തിക്കു നിരക്കാത്തവയുമാണ്.
ഉപയോക്താക്കളുടെ നന്മയും ആരോഗ്യവും മറ്റാരേക്കാളും നന്നായി നോക്കുന്ന കന്പനിയാണു ഫേസ്ബുക്ക്. ചിലർ പറയുന്നു, ഞങ്ങൾ സമൂഹത്തിനു ഭീഷണിയാകുന്ന വൈറൽ വീഡിയോകൾ തടയുന്നതിൽ തത്പരരല്ലെന്ന്. എന്നാൽ, വ്യാജവാർത്തകളും അപകീർത്തി സംഗ്രഹങ്ങളും തടയുന്നതിനു മറ്റേതു കന്പനികളെക്കാളും അധികം ജീവനക്കാരും ക്രമീകരണങ്ങളുമുള്ള കന്പനിയാണു ഫേസ്ബുക്ക് എന്നതാണ് വാസ്തവം.
ഞങ്ങൾ ഞങ്ങളുടെ നടപടികൾ മറച്ചുവയ്ക്കുന്നവരാണെങ്കിൽ പിന്നെന്തിനാണ് നിശ്ചിത ഇടവേളകളിൽ കന്പനികളുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന സുതാര്യതാ റിപ്പോർട്ടുകൾ പുറത്തിറക്കുന്നത്?
കൂടുതൽ പണത്തിനായി,വൈറലാകുന്ന വീഡിയോകൾ അതു സമൂഹത്തിന് ഭീഷണിയാകുന്നതാണെങ്കിൽപോലും കൂടുതൽ ആളുകളിലെത്താൻ ഫേസ്ബുക്ക് അനുവദിക്കുന്നുണ്ടെന്നുള്ള ആക്ഷേപം യുക്തിക്കു നിരക്കാത്തതാണ്.
വീഡിയോകളിലുള്ള പരസ്യങ്ങളിൽനിന്നാണ് ഫേസ്ബുക്കിന് വരുമാനം ലഭിക്കുന്നത്. ഭീതിദമായ അല്ലെങ്കിൽ പകയുളവാക്കുന്ന വീഡിയോകളിൽ ഒരു കാരണവശാലും തങ്ങളുടെ പരസ്യം ചേർക്കരുതെന്നാണ് ഞങ്ങളുടെ പരസ്യദാതാക്കൾ സ്ഥിരമായി ആവശ്യപ്പെടുന്നത്. അത് ഞങ്ങൾ പാലിക്കുന്നുമുണ്ട്.
മെസഞ്ചർ കിഡ്സ് കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും സൂക്ഷിക്കുന്നതിൽ മാതൃകാപരമായാണ് പ്രവർത്തിക്കുന്നത്. ഇൻസ്റ്റഗ്രാമിലും പ്രായ അധിഷ്ഠിത നിയന്ത്രണങ്ങളും രക്ഷിതാക്കളുടെ മേല്‍നോട്ടത്തിനുള്ള സൗകര്യവും ഏർപ്പെടുന്നതിനുള്ള തയാറെടുപ്പിലാണു ഫേസ്ബുക്ക്.
ഈ നിയന്ത്രണങ്ങൾകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടുമോ എന്നുളളതു കന്പനി പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഓർക്കുക, സമൂഹത്തിലുള്ളതിന്റെ പ്രതിഫലനംതന്നെയാണു സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുക.
കൗമാരക്കാർക്ക് ഇന്റർനെറ്റ് അനുവദിക്കണമോ വേണ്ടയോ, ഉപയോക്താക്കളുടെ പ്രായം ഇന്റർനെറ്റ് സേവനദാതാക്കൾ എങ്ങനെ തിരിച്ചറിയണം, കൗമാരക്കാരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ മാതാപിതാക്കളെ അറിയിച്ചുകൊണ്ട് എങ്ങനെയാണ് അവരുടെ സ്വകാര്യത സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സംവിധാനങ്ങളാണു തീരുമാനങ്ങളെടുക്കേണ്ടത് ”- സുക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
“ജനക്ഷേമം ഞങ്ങളുടെ മാത്രം ചുമതലയല്ല’’- ആരോപണങ്ങൾക്കു മറുപടിയുമായി സുക്കർബർഗ്
10:56 PM Oct 06, 2021 | Deepika.com