ബെർലിൻ: ജർമൻ പാർലമെന്റിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ല.
ചാൻസലർ ആംഗല മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്കും (സിഡിയു) ബവേറിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സഹോദര പാർട്ടിയായ ക്രിസ്ത്യൻ സോഷ്യൽ യൂണിയനും (സിഎസ്യു) മേൽ നിലവിലെ ധനമന്ത്രി ഒലാഫ് ഷോൾസ് നേതൃത്വം നൽകുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) നേരിയ മുൻ തൂക്കംനേടി.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 25.9% ഉം ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു-സിഎസ്യു സഖ്യം) 24.1 % ഉം വോട്ടും നേടി. ഗ്രീൻ പാർട്ടി (ഇടതുപക്ഷ പരിസ്ഥിതി വാദികൾ)-14.8%, ഫ്രീ ഡെമോക്രാറ്റിക് പാർട്ടി (തീവ്രവലതുപക്ഷം)-11.5 %, ദി ലിങ്ക് പാർട്ടി (തീവ്ര ഇടതുപക്ഷം)-10.3%, ഓൾട്ടർനേറ്റീവ് ഫോർ ജർമനി- 4.8 % എന്നിങ്ങനെയാണു മറ്റു പാർട്ടികൾക്കു ലഭിച്ച വോട്ട് ശതമാനം.
ഒറ്റയ്ക്കു ഭരിക്കാൻ 31 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം ആവശ്യമാണ്. ചെറു പാർട്ടികളുടെ കൂട്ടുപിടിച്ച് സർക്കാർ രൂപവത്കരിക്കാൻ എസ്പിഡി, സിഡിയു സഖ്യങ്ങൾ ശ്രമം ആരംഭിച്ചു.
വ്യക്തമായ ജനവിധിയാണെന്നും ശക്തമായ സർക്കാർ രൂപീകരിക്കുമെന്നും ഒലാഫ് ഷോൾസ് പറഞ്ഞു. സിഡിയു സഖ്യം സർക്കാർ രൂപവത്കരിക്കുമെന്നു മെർക്കലിന്റെ പിൻഗാമിയും ചാൻസലർ സ്ഥാനാർഥിയുമായ അർമിൻ ലാഷെറ്റ് പറഞ്ഞു.
16 വർഷമായി നാലുവട്ടം ചാൻസലർ പദവിയിൽ മെർക്കൽ ഭരിച്ചപ്പോൾ 12 വർഷവും സഖ്യ സർക്കാരാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിട്ട മെർക്കൽ സിഡിയു പാർട്ടിയുടെ പ്രചാരണത്തിനെത്തിയിരുന്നു.
ബുണ്ടസ്റ്റാഗ് എന്ന് അറിയപ്പെടുന്ന ജർമൻ പാർലമെന്റിലെ 299 സീറ്റിലേക്കു നേരിട്ട് തെരഞ്ഞെടുപ്പും മറ്റു സീറ്റുകളിലേക്കു പാർട്ടികൾക്കു ലഭിക്കുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ പ്രാതിനിധ്യം നൽകുകയുമാണു ചെയ്യുക.
ബുണ്ടസ്റ്റാഗിൽ ചുരുങ്ങിയത് 598 സീറ്റുകളെങ്കിലും വേണം. പാർട്ടികളുടെ വോട്ട് വിഹിതം അനുസരിച്ച് ഇത്തവണ 738 അംഗങ്ങളുണ്ടായിരിക്കും. എസ്പിഡി-206, സിഡിയു-196, ഗ്രീൻ പാർട്ടി-118, ഫ്രീ ഡെമോക്രാറ്റിക് പാർട്ടി- 92, ഓൾട്ടർ നേറ്റീവ് ഫോർ ജർമനി-83, ഇടതുപക്ഷ പാർട്ടി- 39, എസ്എസ്ഡബ്ല്യു (ഡാനിഷ് ന്യൂനപക്ഷ പാർട്ടി)-1 വീതം സീറ്റുകൾ ലഭിച്ചു.
ജർമൻ തെരഞ്ഞെടുപ്പ്: ആർക്കും ഭൂരിപക്ഷമില്ല
12:00 AM Sep 28, 2021 | Deepika.com