ബെയ്ജിംഗ്: ചൈനീസ് ടെക്നോളജി ഭീമനായ വാവെയുടെ സാന്പത്തികകാര്യമേധാവി മെങ് വാങ്ഷോയുടെ അറസ്റ്റിനെത്തുടർന്ന് കാനഡയും ചൈനയും തമ്മിൽ ഉടലെടുത്ത നയന്ത്രപ്രശ്നത്തിനു രണ്ടുവർഷത്തിനുശേഷം പരിഹാരം.
വാങ്ഷോയുടെ അറസ്റ്റിനു പിന്നാലെ പിടിയിലായ രണ്ട് കനേഡിയൻ പൗരന്മാർക്ക് നാട്ടിലേക്കു പോകാൻ ചൈനീസ് ഭരണകൂടം അനുമതി നൽകി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി മൈക്കിൾ സ്പാവോർ, മൈക്കിൾ കോവ്റിഗ് എന്നിവർക്കു ജാമ്യം അനുവദിച്ചതായും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വാവെ സ്ഥാപകൻ റെൻ ഷെങ്ഫിയുടെ മകളായ മെങ് വാങ്ഷോവിനെ യുഎസിലെ ഒരു കേസിന്റെ പേരിൽ കാനഡ അറസ്റ്റ്ചെയ്തതിനു പിന്നാലെ, 2019 ഡിസംബറിലാണ് കനേഡിയൻ പൗരന്മാർ അറസ്റ്റിലാകുന്നത്. ചാരവൃത്തി ചുമത്തിയായിരുന്നു അറസ്റ്റ്.
2018 ൽ യുഎസ് പുറപ്പെടുവിച്ച വാറന്റിനെത്തുടർന്നാണ് മെങ് വാങ്ഷോവിനെ കാനഡ തടവിലാക്കിയത്. ഇറാൻ കന്പനിയായ സ്കൈകോമുമായുള്ള കരാറിൽ എച്ച്എസ്ബിസി ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു ഇവർക്കെതിരേ യുഎസ് ചുമത്തിയിരുന്ന കുറ്റം.
ശനിയാഴ്ചയാണ് മെങ് വാങ്ഷോ ചൈനയിലെത്തിയത്. തടവുകാരെ കൈമാറ്റം ചെയ്യാനായുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം.
വാവെ സിഎഫ്ഒയുടെ മോചനത്തിനു പിന്നാലെ രണ്ട് കനേഡിയൻ പൗരന്മാരെ ചൈന മോചിപ്പിച്ചു
11:23 PM Sep 27, 2021 | Deepika.com