യുഎൻ: ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തെ അഫ്ഗാനിസ്ഥാനും മ്യാൻമറും അഭിസംബോധന ചെയ്യില്ലെന്നു മുതിർന്ന യുഎൻ ഉദ്യോഗസ്ഥൻ.
രണ്ടിടത്തെയും ഭരണമാറ്റത്തെത്തുടർന്നുള്ള പ്രതിസന്ധിയാണ് പ്രശ്നകാരണം. യുഎന്നിന്റെ 76 ാം പൊതുസഭയുടെ അവസാനദിവസം സംസാരിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടില്ല.
യുഎന്നിലെ അഫ്ഗാനിസ്ഥാന്റെ പ്രതിനിധിയായി ഗുലാം ഇസാകാസിയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് യുഎൻ വക്താവ് സ്റ്റീഫൻ ഡുജാറിക് നേരത്തെ വ്യക്തമാക്കിയിരുന്നു. മ്യാൻമറിലാകട്ടെ പട്ടാളം ഭരണത്തിലെത്തിയതോടെ പുതിയ പ്രതിനിധിയുടെ പേര് നിർദേശിച്ചിരുന്നു. എങ്കിലും പഴയ പ്രതിനിധി തുടരുകയായിരുന്നു.
സുഹൈൽ സഹീൻ ആയിരിക്കും തങ്ങളുടെ പ്രതിനിധിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച താലിബാൻ ഭരണകൂടം യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസിന് കത്തയച്ചിരുന്നു. ഇതിലും അന്തിമതീരുമാനം ഉണ്ടായിരുന്നില്ല. അഫ്ഗാൻ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ 20 നാണ് ഗുട്ടറസിന് കത്ത് നൽകിയത്.
പുതിയ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ, യുഎന്നിലെ അഫ്ഗാൻ പ്രതിനിധിയെന്ന നിലയിൽ തനിക്കും സംഘത്തിനും പൊതുസമ്മേളനത്തെ അഭിമുഖീകരിക്കാൻ അനുമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുലാം ഇസാകാസിയുംഗുട്ടറസിന് കത്ത് കൈമാറിയിരുന്നു.
രണ്ടുവിഭാഗത്തിൽ നിന്നും കത്ത് ലഭിച്ചതായി യുഎൻ സ്ഥിരീകരിച്ചിരുന്നു.
യുഎൻ പൊതുസമ്മേളനം: അഫ്ഗാനിസ്ഥാനും മ്യാൻമറിനും അവസരമില്ല
11:23 PM Sep 27, 2021 | Deepika.com