ന്യൂയോർക്ക്: അമേരിക്കയെ വെല്ലുവിളിച്ച് റഷ്യയിൽനിന്നു കൂടുതൽ എസ്-400 വ്യോമപ്രതിരോധ മിസൈൽ യൂണിറ്റുകൾ വാങ്ങുന്നതു പരിഗണിക്കുമെന്നു തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ. യുഎൻ ജനറൽ അംസംബ്ലിയിൽ പങ്കെടുക്കാനായി ന്യൂയോർക്കിലുണ്ടായിരുന്ന അദ്ദേഹം അമേരിക്കയിലെ സിബിഎസ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തം പ്രതിരോധസംവിധാനം തെരഞ്ഞെടുക്കാനുള്ള അവകാശം തുർക്കിക്കുണ്ട്. റഷ്യയുടെ എസ്-400നു പകരം അമേരിക്ക പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം തുർക്കിക്കു വാഗ്ദാനം ചെയ്തിരുന്നില്ല. തുർക്കി പണം നല്‍കിയിട്ടും എഫ്-35 പോർവിമാനങ്ങൾ അമേരിക്ക നല്‍കിയില്ലെന്നും എർദോഗൻ ആരോപിച്ചു.
അമേരിക്ക നേതൃത്വം നല്കുന്ന നാറ്റോ സൈനികസഖ്യത്തിൽ അംഗമാണു തുർക്കി. റഷ്യൻ ആയുധങ്ങൾ തുർക്കി വാങ്ങുന്നത് അമേരിക്ക ശക്തമായി എതിർത്തിരുന്നു.
എസ്-400 മിസൈൽ സംവിധാനം അമേരിക്കൻ നിർമിത എഫ്-35 പോർവിമാനങ്ങൾക്കു ഭീഷണിയാകുമെന്നാണു ചൂണ്ടിക്കാട്ടിയത്. റഷ്യൻ ഇടപാടിന്റെ പേരിൽ തുർക്കിക്കെതിരേ ഉപരോധവും അമേരിക്ക ഏർപ്പെടുത്തി.
ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായശേഷം തുർക്കിയുമായുള്ള ബന്ധം സുഖകരമല്ലെന്നും ഡോണൾഡ് ട്രംപ് ഭരിച്ചിരുന്നപ്പോൾ നല്ലനിലയിലായിരുന്നുവെന്നും എർദോഗൻ പറഞ്ഞു.
റഷ്യൻ മിസൈൽ ഇനിയും വാങ്ങും; അമേരിക്കയെ വെല്ലുവിളിച്ച് എർദോഗൻ
10:34 PM Sep 26, 2021 | Deepika.com