യുഎൻ: ഭീകരപ്രവർത്തനത്തെ പാക്കിസ്ഥാൻ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവർക്കുതന്നെ അതു വിനയാകുമെന്നും ഐക്യരാഷ്ട്രസഭയുടെ 76 -ാമതു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയിൽ കാഷ്മീർ പ്രശ്നം ഉന്നയിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനു മറുപടിയായാണു പ്രധാനമന്ത്രിയുടെ വാക്കുകൾ.
മൗലികവാദവും ഭീകരവാദ പ്രവർത്തനവും ലോകത്ത് വർധിച്ചുവരികയാണ്. ഭീകരതയ്ക്കെതിരേ ആഗോളതലത്തിൽ കൂടുതൽ വിശാലമായ പ്രതികരണം അനിവാര്യമാണെന്നു പറഞ്ഞ പ്രധാനമന്ത്രി സമുദ്ര മേഖലകൾ കൈവശപ്പെടുത്താനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ടു.
ഏഷ്യാ-പസഫിക് മേഖലയിലെ ചൈനീസ് ഇടപെടലുകളോടുള്ള പ്രതികരണമായിരുന്നു ഇത്. പാക്കിസ്ഥാന്റെ നിലപാടിനെ ശക്തമായ ഭാഷയിലാണു പ്രധാനമന്ത്രി വിമർശിച്ചത്. ലഷ്കർ ഇ ത്വയ്ബ, ജയ്ഷ് ഇ മുഹമ്മദ് തുടങ്ങിയ ഭീകരസംഘങ്ങളുടെ സുരക്ഷിതകേന്ദ്രമാണ് നാളുകളായി പാക്കിസ്ഥാൻ. രാജ്യാന്തരവേദികളിൽ ഇന്ത്യ നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സെപ്റ്റംബർ 11 ആക്രമണത്തിന്റെ സൂത്രധാരൻ ഉസാമ ബിൻലാദൻ പാക്കിസ്ഥാനിലാണ് ഒളിവിൽ കഴിഞ്ഞത്. ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്കു സമീപം ഭീകരപ്രവർത്തകരുടെ നിരവധി ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിൽ ഒരെണ്ണമാണ് ബാലാകോട്ടിൽ 2019 ഫെബ്രുവരിയിൽ ഇന്ത്യ തകർത്തത്. കരുത്തുറ്റ ജനാധിപത്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഇന്ത്യയെന്നു പറഞ്ഞ പ്രധാനമന്ത്രി കോവിഡ് മഹാമാരി ഉൾപ്പെടെ ലോകം നേരിടുന്ന പ്രശ്നങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.
ഈവർഷം ഓഗസ്റ്റ് പതിനഞ്ചിന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 -ാം വർഷത്തിലേക്കു കടന്നു. ശക്തമായ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്നത് ഞങ്ങളുടെ വൈവിധ്യമാർന്ന സംസ്കാരമാണ്. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുടെ വേഗം വർധിപ്പിക്കും.
ഇന്ത്യ പരിഷ്കാരങ്ങൾ നടപ്പാക്കുന്പോൾ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറും. വികസനമെന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം. ജനാധിപത്യം സഫലവും സാർഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വാക്സിൻ നിർമിക്കുന്നതിനായി എല്ലാ വാക്സിൻ കന്പനികളെയും ക്ഷണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ആദ്യ ഡിഎൻഎ വാക്സിൻ ഇന്ത്യ വികസിപ്പിച്ച കാര്യം അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുഎന്നിൽ പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്: ഭീകരതയെ ആയുധമാക്കരുത്
12:48 AM Sep 26, 2021 | Deepika.com