വാഷിംഗ്ടൺ ഡിസി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തവും അടുപ്പമുള്ളതും ദൃഢവും ആ ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. ഇന്നലെ വൈറ്റ് ഹൗസിൽ ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷി ബന്ധം വിപുലമാക്കാൻ തീരുമാനമെടുത്തത്.
അമേരിക്കൻ സമയം വെള്ളിയാഴ്ച രാവിലെയായിരുന്നു മോദി-ബൈഡൻ കൂടിക്കാഴ്ച.
ഇന്ത്യയും അമേരിക്കയും തമ്മിൽ ശക്തമായ ബന്ധമുണ്ടാക്കാനുള്ള വിത്തുകൾ വിതച്ചുകഴിഞ്ഞു. ഈ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ തുടക്കത്തിലുള്ള ഈ ഉഭയകക്ഷി ഉച്ചകോടി പരമപ്രധാനമാണ്. ഈ ദശകം രൂപപ്പെടുത്തുന്നതിൽ ബൈഡന്റെ നേതൃത്വം നിർണായകമാണ് -പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇൻഡോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നു ജോ ബൈഡൻ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ-അമേരിക്ക സഹകരണം സുപ്രധാനമാണ്. ആഗോളതലത്തിലെ പല വെല്ലുവിളികളും നേരിടാൻ ഇരുരാജ്യങ്ങളുടെയും സഹകരണം അനിവാര്യമാണ്. 40 ലക്ഷം ഇന്ത്യൻ വംശജർ യുഎസിനെ ഓരോ ദിവസവും ശക്തിപ്പെടുത്തുന്നു. -ബൈഡൻ പറഞ്ഞു.
കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, സാന്പത്തിക സഹകരണം, അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന അജൻഡ.
യുഎസ് പ്രസിഡന്റായി ബൈഡൻ അധികാരമേറ്റശേഷം മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ബൈഡൻ വൈസ് പ്രസിഡന്റായിരുന്നപ്പോൾ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബൈഡൻ അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജനുവരിയിൽ അധികാരമേറ്റശേഷം ഇരു നേതാക്കളും നിരവധി തവണ ഫോണിലൂടെ സംസാരിക്കുകയും വെർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മാർച്ചിൽ യുഎസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ക്വാഡ് ഉച്ചകോടിയിലും മോദി പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രിയായശേഷം ഏഴാം തവണയാണു നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നത്.
ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കും: മോദി, ബൈഡൻ
01:42 AM Sep 25, 2021 | Deepika.com