ന്യൂയോർക്ക്: യുഎസിന്റെ വാറന്റ് പ്രകാരം കാനഡ മൂന്നു വർഷം മുന്പ് അറസ്റ്റ് ചെയ്ത ചൈനയിലെ വാവേ കന്പനിയുടെ ധനകാര്യവിഭാഗം മേധാവി മെംഗ് വാൻചൗ സ്വതന്ത്രയാകുമെന്ന് റിപ്പോർട്ട്.
യുഎസ് പ്രോസിക്യൂഷൻ വകുപ്പും മെംഗും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പു ധാരണയുടെ ഭാഗമായിട്ടാണിത്. വാൻകൂവറിൽ ജാമ്യത്തിൽ കഴിയുന്ന മെംഗ് ഇന്നലെ വീഡിയോ ലിങ്കിലൂടെ യുഎസ് കോടതിയിൽ ഹാജരായി. കോടതി കുറ്റവിമുക്തയാക്കുന്നതോടെ മെംഗിന് കാനഡയിൽനിന്നു ചൈനയിലേക്കു മടങ്ങാം.
ഇറാനെതിരേയുള്ള ഉപരോധം ലംഘിച്ചു ബാങ്കിടപാടുകൾ നടത്തിയെന്ന ആരോപണത്തിലാണ് അമേരിക്കയുടെ നിർദേശപ്രകാരം കനേഡിയൻ പോലീസ് ഇവരെ വാൻകൂവർ വിമാനത്താവളത്തിൽനിന്ന് 2018 ഡിസംബറിൽ അറസ്റ്റ് ചെയ്തത്. കോടതി വഴി മെംഗിനെ വിട്ടുകിട്ടാൻ യുഎസ് ശ്രമിച്ചിരുന്നു.
വാവേ സ്ഥാപകന്റെ മകൾകൂടിയായ മെംഗിന്റെ അറസ്റ്റ് അമേരിക്ക, കാനഡ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം മോശമാക്കിയിരുന്നു. പ്രതികാരമായി ചൈന അറസ്റ്റ് ചെയ്ത രണ്ടു കനേഡിയൻ പൗരന്മാരുടെ മോചനം ഒത്തുതീർപ്പു ധാരണയുടെ ഭാഗമായി ഉണ്ടായേക്കും.
വാവേ മേധാവി മെംഗ് വാൻചൗവിന്റെ മോചനത്തിന് ഒത്തുതീർപ്പ് ധാരണ
12:14 AM Sep 25, 2021 | Deepika.com