കാബൂൾ: അഫ്ഗാനിസ്ഥാനിൽ വധശിക്ഷ പുനഃസ്ഥാപിക്കുമെന്ന് താലിബാന്റെ ജയിൽവകുപ്പ് മന്ത്രി മുല്ലാ നൂറുദ്ദീൻ തുറാബി. കൈവെട്ട് അടക്കമുള്ള കിരാത ശിക്ഷകളും തിരികെ കൊണ്ടുവരും. അതേസമയം, മുൻ താലിബാൻ ഭരണകാലത്തേതുപോലെ ശിക്ഷകൾ പരസ്യമായി നടപ്പാക്കില്ലെന്ന് എപി വാർത്താ ഏജൻസിയോടു തുറാബി പറഞ്ഞു.
ആധുനികസമൂഹത്തിനു ചേരുംവിധമുള്ള നടപടികളൊന്നും താലിബാൻ ഭരണത്തിൽനിന്ന് ഉണ്ടാവില്ലെന്ന് ഇതോടെ കൂടുതൽ വ്യക്തമായി. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പരിഗണന നല്കുമെന്ന താലിബാന്റെ വാഗ്ദാനം വെള്ളത്തിൽ വരച്ച വരയാണെന്ന് ഇവരുടെ പ്രവൃത്തികൾ ബോധ്യപ്പെടുത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ ഏതു നിയമം വേണമെന്ന് ആരും പഠിപ്പിക്കേണ്ടെന്നാണു തുറാബി പറഞ്ഞത്. കൈവെട്ടൽ അടക്കമുള്ള ശിക്ഷകൾ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും തുറാബി കൂട്ടിച്ചേർത്തു.
1996-2001 ലെ താലിബാൻ സർക്കാരിൽ നിയമമന്ത്രിയായിരുന്ന ഇയാൾ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്നുണ്ട്. ഇതര മതങ്ങളുമായി ബന്ധപ്പെട്ട സംഗീതം കേട്ടതിനും താടിരോമം കത്രിച്ചതിനും ആളുകളെ ശിക്ഷിച്ചതിലൂടെ കുപ്രസിദ്ധനാണ്.
മുന്പു താലിബാൻ ഭരിച്ചപ്പോൾ കാബൂളിലെ സ്റ്റേഡിയത്തിലും മോസ്ക് വളപ്പിലും പരസ്യമായി വധശിക്ഷ നടപ്പാക്കിയിരുന്നു. പരസ്യശിക്ഷകൾ ഉണ്ടാവില്ലെന്നാണു തുറാബി പറഞ്ഞത്. ശിക്ഷകളുടെ ദൃശ്യങ്ങൾ പകർത്തുന്നതു തടയും.
വധശിക്ഷയും കൈവെട്ടലും പുനഃസ്ഥാപിക്കും: താലിബാൻ
12:14 AM Sep 25, 2021 | Deepika.com