ഇനിയുമുയരും, നേടും... ദലാൽ തെരുവിലെ അടക്കം പറച്ചിലുകൾ ഇന്നലെ ഇങ്ങനെയായിരുന്നു... വിശ്വസിച്ചും സ്നേഹിച്ചും ഉയരങ്ങളിലെത്തിച്ച വിപണി 60,000 കടന്നപ്പോൾ ഒരുപക്ഷേ ആ അടക്കംപറച്ചിലുകൾ ആരവങ്ങളായി മാറിക്കാണും.
കോവിഡ് രണ്ടാം തരംഗത്തിനിടയിലും റിക്കാർഡ് കുറിക്കാനായതു വിദേശികളും സ്വദേശികളുമുൾപ്പെടുന്ന നിക്ഷേപക സമൂഹത്തിന് ഇന്ത്യൻ വിപണിയിലുളള വലിയ പ്രതീക്ഷയുടെ പ്രതിഫലനം തന്നെയാണ്. ധൈര്യമായി പണംമുടക്കാമെന്നുള്ള ആത്മവിശ്വാസം ഓരോ നിക്ഷേപകനും പകരുന്ന ഇന്ത്യൻ ഓഹരിവിപണിയുടെ ചരിത്രവഴികളിലൂടെ...
സംഭവബഹുലമായ 31 വർഷമാണ് 1,000ൽനിന്ന് 60,000 വരെയെത്താൻ സെൻസെക്സിനു വേണ്ടിവന്നത്.1990 ജൂലൈ 25 നായിരുന്നു സൂചിക 1,000 തൊട്ടത്. 2006 ഫെബ്രുവരി ആറിനു 10,000 കടക്കാനായി. അടുത്തവർഷംതന്നെ 20,000 പിന്നിട്ടു.
2015 മാർച്ച് നാലിനാണ് സെൻസെക്സ് 30,000 എന്ന നാഴികക്കല്ലു താണ്ടിയത്. 50,000വും 60,000വും കടന്നത് ഈ വർഷംതന്നെ. അതും കോവിഡ് മഹാമാരി ഉറഞ്ഞുതുള്ളുന്ന ഈ വേളയിൽ.
വിജയനിമിഷങ്ങൾക്കൊപ്പം ദുരന്തനിമിഷങ്ങളും നിറഞ്ഞതായിരുന്ന സൂചികയുടെ യാത്ര.
1992 ലെ ഹർഷാദ് മേത്ത ഇടപാട് , ബിഎസ്ഇ കെട്ടിടത്തിൽ 1993ലുണ്ടായ സ്ഫോടനം, കാർഗിൽ യുദ്ധം, ഇന്ത്യൻ പാർലമെന്റിനു നേർക്കുണ്ടായ ഭീകരാക്രമണം, അമേരിക്കയിലെ ഭീകരാക്രമണം, ആഗോള സാന്പത്തിക മാന്ദ്യം, നോട്ട് നിരോധനം, പിഎൻപി ക്രമക്കേട് തുടങ്ങിയവയെല്ലാം സൂചികയ്ക്ക് അനിശ്ചിതത്വത്തിന്റെ നിമിഷങ്ങളായിരുന്നു.
കോവിഡിനെത്തുടർന്ന് 2020 മാർച്ചിൽ സൂചിക 8828.8 (23 ശതമാനം) പോയിന്റ് ഇടിഞ്ഞു. അവിടെനിന്നാണു ലോകത്തെ അതിശയിപ്പിക്കുന്ന ഈ തിരിച്ചുവരവ്.
- അലക്സ് ചാക്കോ
അതിവേഗ റണ്‍വേട്ട
സൂചിക 60,000 പിന്നിട്ടത്തോടെ മറ്റൊരു റിക്കാർഡ്കൂടി ജനിച്ചു; ഏറ്റവും വേഗമുള്ള റണ്‍വേട്ടയുടെ റിക്കാർഡ്. വെറും 167 വ്യാ പാരദിനങ്ങൾകൊണ്ടാണ് സെൻസെക്സ് 50,000ൽനിന്ന് 60,000ൽ എത്തിയത്. ഈ വർഷം ജനുവരി 21നായിരുന്നു സൂചിക 50,000 ലെത്തിയത് .
ഇത്രവേഗത്തിലുള്ള മുന്നേറ്റം ഓഹരിവിപണിയുടെ ചരിത്രത്തിലാദ്യം. 415 വ്യാപാരദിനങ്ങൾകൊണ്ട് 40,000ൽനിന്ന് 50,000 എത്തിയതായിരുന്നു ഇതുവരെയുണ്ടായിരുന്ന വേഗറിക്കാർഡ്.
ഈ വർഷം ഇതുവരെ 25 ശതമാനത്തോളം നേട്ടം സ്വന്തമാക്കാൻ സെൻസെക്സിനു സാധിച്ചു.
ഇതിൽ ഒന്‍പതു ശതമാനം കഴിഞ്ഞമാസമുണ്ടായതാണ്.
നിക്ഷേപകരുടെ 60,000 ലൈക്സ്
10:57 PM Sep 24, 2021 | Deepika.com