ബജാജ് ഫിൻസേർവ്, എൽആൻഡ് ടി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, എസ്ബിഐ, ആർഐഎൽ തുടങ്ങിയ കന്പനികളാണു സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം, ഡോ റെഡ്ഡീസ്, ഐടിസി, നെസ്ലെ ഇന്ത്യ, ഭാരതി എയർടെൽ തുടങ്ങിയ കന്പനികളുടെ ഓഹരിവില പിന്നോട്ടുപോയി. ഓഹരിവിപണിയുടെ ഉണർവിന്റെ കാരണങ്ങൾ ചുവടെ.
ബാങ്കിംഗ് -മെറ്റൽ ഓഹരികളിലെ ആവേശം
മെറ്റൽ- ബാങ്കിംഗ് മേഖലകളിലെ ഓഹരികളാണു വിപണിയുടെ മുന്നേറ്റത്തെ പ്രധാനമായും നയിച്ചത്. കോൾ ഇന്ത്യ നിഫ്റ്റി50യിൽ 3.33 ശതമാനമാണുയർന്നത്. കഴിഞ്ഞ ദിവസത്തെ നഷ്ടം നികത്തി മുന്നേറാൻ ബാങ്കിംഗ് ഓഹരികൾക്കുമായി. റിയൽഎസ്റ്റേറ്റ് ഓഹരികൾ 8.66 ശതമാനമാണ് ഉയർന്നത്. ഗോദ്റേജ് പ്രോപ്പർട്ടീസ് ആണ് ഇതിലെ മുൻനിരക്കാരൻ.
യുഎസ് ഫെഡ് റിസർവ് യോഗം
അമേരിക്കയുടെ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറൽ റിസർവ് യോഗം ചേർന്നതിന്റെ തീരുമാനങ്ങൾ വലിയതോതിൽ ആഗോള ഓഹരിവിപണിക്കും ഇന്ത്യൻ വിപണിക്കും തുണയായി. നിലവിലെ, കുറഞ്ഞ അടിസ്ഥാന പലിശനിരക്ക് അതുപോലെതന്നെ തുടരുമെന്നുള്ള പ്രഖ്യാപനം വിപണി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇന്നലെ കുതിപ്പിനു കാരണമായി. ഇതിനുപുറമേ വിപണിയിലെ പണലഭ്യത വർധിപ്പിക്കാൻ നേരത്തെ പ്രഖ്യാപിച്ച ആസ്തിവില്പന പദ്ധതി തുടരാനുള്ള തീരുമാനവും ആവേശത്തിനു കാരണമായി.
വിപണിയിൽ കൂടുതൽ പുരോഗമനമുണ്ടാവുന്നത് വരെ, നിലവിലെ 12000 കോടി ഡോളറിന്റെ പ്രതിമാസ കടപ്പത്ര വാങ്ങലും മറ്റും തുടരുമെന്നാണു ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞത്. എന്നാൽ, അധികം വൈകാതെ പദ്ധതി പിൻവലിച്ചു തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എവർഗ്രാൻഡെ ഇഫക്ട്!
അതേസമയം, എവർ ഗ്രാൻഡെ നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കാനുള്ള തുക അടയ്ക്കാത്ത പക്ഷം ഉണ്ടാകാനിടെയുള്ള പ്രശ്നങ്ങൾ നേരിടാൻ പ്രദേശിക സർക്കാരുകൾക്ക് ചൈനീസ് സർക്കാർ നിർദേശം നല്കിയതായി റിപ്പോർട്ടുകളുണ്ട്. 8.35 കോടി ഡോളറും 4.75 കോടി ഡോളറും ആണ് രണ്ടു ബോണ്ടുകളിലെ പലിശ ഇനത്തിൽ കന്പനി ഉടനടി അടയ്ക്കേണ്ടത്.