ഷാംഗ്ഹായി: റിയൽഎസ്റ്റേറ്റ് ഭീമൻ എവർഗ്രാൻഡെയുടെ സാന്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയെ ബാധിക്കാതിരിക്കാൻ നടപടികളുമായി ചൈനീസ് സർക്കാർ. ചൈനയിലെ കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 1860 കോടി ഡോളർ കടപ്പത്ര വില്പനയിലൂടെയുംമറ്റും രാജ്യത്തെ ബാങ്കിംഗ് ശൃംഖലയിലേക്കിറക്കിയതായാണു റിപ്പോർട്ട്.
വിപണിയിലെ പണ ലഭ്യത വർധിപ്പിക്കാനും രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് ആത്മവിശ്വാസം നൽകാനും ഇതിലൂടെ കഴിയുമെന്ന് സർക്കാർ വിലയിരുത്തുന്നു. എവർഗ്രാൻഡെയുടെ പ്രധാന യൂണിറ്റുകളിലൊന്ന്, പലിശ അടയ്ക്കുമെന്ന് പ്രസ്താവനയിറക്കിയതും ലോകമെന്പാടുമുള്ള നിക്ഷേപകർക്ക് ആശ്വാസമായി.
ഒരു ബോണ്ടിലുള്ള പലിശയിനത്തിൽ നിശ്ചിത തുക നൽകുമെന്നാണ് എവർഗ്രാൻഡെയുടെ സെൻട്രൽ യൂണിറ്റായ ഹെൻജ്ഡ റിയൽ എസ്റ്റേറ്റ് അറിയിച്ചിരിക്കുന്നത്. എന്നാൽ, പലിശ ഇനത്തിൽ നൽകാനുള്ള മുഴുവൻ തുകയും നല്കുമോ എന്ന് വ്യക്തമല്ല. 8.35 കോടി ഡോളർ ആണ് ഇന്ന് പലിശ ഇനത്തിൽ എവർഗ്രാൻഡെ അടയ്ക്കേണ്ടത്. ഇതിനു പുറമേ ഈ മാസം 29നുള്ളിൽ 4.75 കോടി ഡോളർ കൂടി കന്പനി അടയ്ക്കേണ്ടതുണ്ട് .
ബാങ്കിംഗ് സംവിധാനങ്ങളിൽ കൂടുതൽ പണലഭ്യത ഉറപ്പുവരുത്തിയതിനു പുറമേ കൂടുതൽ നടപടികൾ ചൈനീസ് സർക്കാർ ഇന്നു പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. 30,000 കോടി ഡോളറിന്റെ കടബാധ്യതയുള്ള എവർഗ്രാൻഡെയെപ്പറ്റിയുള്ള ആശങ്കയിൽ ലോകമെന്പാടുമുള്ള ഓഹരിവിപണിയിൽ വലിയ തകർച്ച കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു.
അമേരിക്കയിലെ ലീമാൻ ബ്രദേഴ്സ് ഹോൾഡിംഗ് ഇൻകോർപറേറ്റഡിന്റെ തകർച്ചയുമായിപ്പോലും പലരും എവർഗ്രാൻഡെ പ്രതിസന്ധിയെ താരതമ്യം ചെയ്യുന്നുണ്ട്.
എവർഗ്രാൻഡെ പ്രതിസന്ധി : പരിഹാരനടപടികളുമായി ചൈനീസ് സർക്കാർ
11:31 PM Sep 22, 2021 | Deepika.com