കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭരണം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് താലിബാനും അവരുടെ ഭാഗമായ ഹാഖാനി ശൃംഖലയും തമ്മിൽ രൂക്ഷമായ അഭിപ്രായഭിന്നത നിലനിന്നിരുന്നതായി റിപ്പോർട്ട്.
ഈ മാസമാദ്യം കാബൂളിലെ പ്രസിഡൻഷൽ പാലസിൽ ഇരുവിഭാഗവും തമ്മിലുണ്ടായ തർക്കം വെടിവയ്പിൽ കലാശിക്കുകയും ഒട്ടേറെപ്പേർ മരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന മുല്ലാ അബ്ദുൾ ഗനി ബരാദറിനു വെടിയേറ്റില്ലെങ്കിലും മർദനമേറ്റു.
താലിബാൻ ഇതര നേതാക്കളെയും ന്യൂനപക്ഷങ്ങളെയും ഉൾപ്പെടുത്തി സമഗ്ര സർക്കാർ രൂപീകരിക്കണമെന്നായിരുന്ന ബരാദറിന്റെ ആഗ്രഹം. എന്നാൽ ഹാഖാനി ശൃംഖലയ്ക്ക് ഇതു സമ്മതമല്ലായിരുന്നു. തർക്കത്തിനിടെ ഖലീൽ ഉർ റഹ്മാൻ ഹാഖാനി എന്ന നേതാവ് കസേരയിൽനിന്ന് എഴുന്നേറ്റ് ബരാദറിനെ മർദിക്കാൻ തുടങ്ങി. ഇതിനു പിന്നാലെ ഇരുവരുടെയും അംഗരക്ഷകർ പരസ്പരം നടത്തിയ വെടിവയ്പിലാണ് ഏതാനും പേർ കൊല്ലപ്പെട്ടത്.
അമേരിക്കയുമായുള്ള സമാധാനചർച്ചകൾക്കു നേതൃത്വം നല്കിയ ബരാദർ താലിബാന്റെ ജനകീയ മുഖമായിരുന്നു. എന്നാൽ, താലിബാനെ നിയന്ത്രിക്കുന്ന പാക്കിസ്ഥാനിലെ ചാരസംഘടന ഐഎസ്ഐക്ക് ഇയാളെ താത്പര്യമില്ലായിരുന്നു.
അതുകൊണ്ടാണ് ഇയാൾക്കു പകരം അത്ര പ്രശസ്തനല്ലാത്ത താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഹസനു പ്രധാനമന്ത്രിപദം ലഭിച്ചത്. മുല്ല ഹസനു പാക്കിസ്ഥാനുമായി കൂടുതൽ അടുത്ത ബന്ധമുണ്ട്. ബരാദറാകട്ടെ, എട്ടുവർഷം പാക് ജയിലിൽ കഴിഞ്ഞയാളാണ്.
മന്ത്രിസഭ വികസിപ്പിച്ചു, സ്ത്രീകളില്ല
മന്ത്രിസഭാ വികസനത്തിലും സ്ത്രീകളെ ഉൾപ്പെടുത്താതെ താലിബാൻ സർക്കാർ. അതേസമയം പെൺകുട്ടികൾക്കു വിദ്യാഭ്യാസം ചെയ്യാനുള്ള സാഹചര്യം വേഗത്തിൽ ഒരുക്കുമെന്നു താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. മന്ത്രിസഭയിൽ കൂടുതൽ ഡെപ്യൂട്ടികളെ ഉൾപ്പെടുത്തിയതായി അറിയിക്കുന്നതിനിടെയാണ് ഇയാൾ ഇതു പറഞ്ഞത്.
ആറു മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾ സ്കൂളുകളിലേക്കു മടങ്ങേണ്ടതില്ലെന്നു താലിബാൻ കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ നിർദേശം താത്കാലികം മാത്രമാണെന്നു സബീഹുള്ള മുജാഹിദ് പറഞ്ഞു. പെൺകുട്ടികൾക്കു സുരക്ഷിതമായി വിദ്യാഭ്യാസം ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹസാര അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നാണു ഡെപ്യൂട്ടി മന്ത്രിമാരെ നിയമിച്ചിരിക്കുന്നതെന്ന് വക്താവ് പറഞ്ഞു. വനിതകളെ ചിലപ്പോൾ പിന്നീട് നിയമിച്ചേക്കാം. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ രാജ്യങ്ങളും താലിബാൻ സർക്കാരിനെ അംഗീകരിക്കണമെന്നും മുജാഹിദ് ആവശ്യപ്പെട്ടു.
താലിബാനും ഹാഖാനികളും തമ്മിലടിച്ചു; ബരാദറിനു മർദനമേറ്റു
12:47 AM Sep 22, 2021 | Deepika.com