പാരീസ്: ഓസ്ട്രേലിയയുമായുള്ള പ്രതിരോധകരാറിനെത്തുടർന്ന് ഫ്രാൻസുമായി ഉടലെടുത്ത ആശയഭിന്നത പരിഹരിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നീക്കം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോൺ സംഭാഷണത്തിന് ബൈഡൻ മുൻകൈയെടുത്തു. വരുംദിവസങ്ങളിൽ ഇരുനേതാക്കളും ആശയവിനിമയം നടത്തിയേക്കും. ബൈഡന്റെ അഭ്യർഥനപ്രകാരമാണ് ആശയവിനിയമമെന്ന് ഫ്രഞ്ച് സർക്കാർ വക്താവ് ഗബ്രിയേൽ ആറ്റൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ ഞെട്ടലും ദേഷ്യവുമായിരുന്നുവെങ്കിൽ ഇപ്പോൾ പ്രതിസന്ധി മറികടന്ന് മുന്നേറാനുള്ള സമയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിരോധമേഖലയിലെ സഹകരണത്തിന് യുഎസും യുകെയും ഓസ്ട്രേലിയയും ചേർന്നുള്ള ത്രികക്ഷിധാരണയെത്തുടർന്ന് ആണവമുങ്ങിക്കപ്പൽ നിർമാണത്തിന് ഫ്രാൻസുമായുള്ള കരാറിൽ നിന്ന് ഓസ്ട്രേലിയ പിൻമാറുകയായിരുന്നു.
കരാറിനെ രൂക്ഷമായി വിമർശിച്ച ഫ്രാൻസ് തുടർന്ന് യുഎസിലെയും ഓസ്ട്രേലിയയിലെയും അംബാസഡർമാരെ തിരിച്ചുവിളിക്കുകയും ചെയ്തു. യുഎസിന്റെ ഏറ്റവും പഴക്കമേറിയ സഖ്യകക്ഷിയായ ഫ്രാൻസ് ആദ്യമായാണ് അവരുടെ അംബാസഡർമാരെ തിരിച്ചുവിളിക്കുന്നത്. പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഫ്രാൻസിന്റെ ഈ നടപടി.
പന്ത്രണ്ട് ഡീസൽ-ഇലക്ട്രിക്കൽ മുങ്ങിക്കപ്പലുകളുടെ നിർമാണത്തിന് 2016 ലാണ് 6600 കോടി യുഎസ് ഡോളറിന്റെ കരാർ ഓസ്ട്രേലിയ ഫ്രാൻസിന് നൽകുന്നത്.
കഴിഞ്ഞദിവസം ഒപ്പുവച്ച ത്രിരാഷ്ട്ര കരാർ പ്രകാരം ഓസ്ട്രേലിയയ്ക്ക് യുഎസ് സാങ്കേതികവിദ്യയിൽ നിർമിച്ച എട്ട് ആണവമുങ്ങിക്കപ്പലുകൾ ലഭിക്കും. ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസും ഓസ്ട്രേലിയയും യുകെയും ചേർന്നുള്ള നീക്കം.
അതേസമയം, പ്രശ്നത്തിൽ ഫ്രാൻസും ഓസ്ട്രേലിയയും വാക്പോര് തുടരുകയാണ്. ചതിയും വഞ്ചനയുംമൂലമാണ് കരാറിൽ നിന്ന് ഓസ്ട്രേലിയ പിൻമാറിയതെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലി ഡ്രെയിൻ കുറ്റപ്പെടുത്തി. ഉപശാലയിൽ നടന്ന ഒരു ഇടപാടാണ് ഫ്രാൻസിനെ ചതിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ റദ്ദാക്കിയതിനെ ന്യായീകരിച്ച് ഓസ്ട്രേലിയയും രംഗംകൊഴുപ്പിച്ചു. ദേശീയതാത്പര്യങ്ങള്ക്കു പ്രഥമ പരിഗണന നല്കി എന്നതിനാല്‍ തീരുമാനത്തില്‍ ഖേദമില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. എന്നാൽ, യുഎസുമായുള്ള ഇടപാടിന് എത്രതുക ചെലവഴിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
പ്രതിരോധകരാർ പ്രതിസന്ധി: ബൈഡന്റെ അനുനയ നീക്കം
10:55 PM Sep 19, 2021 | Deepika.com