കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മിഷന്റെ (എഐഎച്ച്ആർസി) ഓഫീസ് താലിബാൻ ഭരണകൂടം പിടിച്ചെടുത്തു. താലിബാൻ അധികാരത്തിലെത്തിയ കഴിഞ്ഞമാസം 15 നാണ് എഐഎച്ച്ആർസിയുടെ ഓഫീസും സ്വന്തമാക്കിയത്.
പ്രശ്നത്തിൽ ഇടപെടണമെന്നും രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സ്വതന്ത്ര സമിതി അന്വേഷിക്കണമെന്നും എഐഎച്ച്ആർസി ഐക്യരാഷ്ട്ര സഭയോട് അഭ്യർഥിച്ചു. കെട്ടിടം പിടിച്ചെടുത്തതിനു പുറമേ ഓഫീസിലെ കംപ്യൂട്ടറുകൾ മുതൽ കാർ വരെ താലിബാൻ ഏറ്റെടുത്തു.
മനുഷ്യാവകാശപ്രശ്നങ്ങളിൽ നിഷേധാത്മക നിലപാട് തുടരുന്ന താലിബാൻ ഭരണകൂടം തങ്ങളുടെ പ്രവർത്തകരെ കായികമായി നേരിടുമെന്ന ആശങ്കയുണ്ടെന്നും എഐഎച്ച്ആർസി പറയുന്നു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും സമീപദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശങ്കയുണ്ട്. ഇക്കാര്യത്തിൽ ഇടപെടണമെന്നും സംഘടന യുഎൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സംഘടനയുടെ ഓഫീസ് താലിബാൻ പിടിച്ചെടുത്തു
10:55 PM Sep 19, 2021 | Deepika.com