കാബൂൾ: അഫ്ഗാനിസ്ഥാനിലെ സെക്കൻഡറി സ്കൂളുകളിൽനിന്നു പെണ്‍കുട്ടികളെ താലിബാൻ ഒഴിവാക്കി.
സെക്കൻഡറി ക്ലാസുകൾ തുറക്കുന്നതു സംബന്ധിച്ചു താലിബാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പെണ്‍കുട്ടികളെ സംബന്ധിച്ചു പരാമർശമില്ല. ആണ്‍കുട്ടികളോടും പുരുഷ അധ്യാപകരോടും ക്ലാസുകളിലേക്കു മടങ്ങാനാണു നിർദേശം. ഇരുണ്ട കാലത്തേക്ക് അഫ്ഗാൻ മടങ്ങുന്നതിന്റെ പുതിയ സൂചനയാണിത്.
കൂടാതെ, വനിതാ മന്ത്രാലയവും താലിബാൻ അടച്ചുപൂട്ടി. കടുത്ത മതനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രൊപ്പഗേഷൻ ഓഫ് വിർച്യൂ ആൻഡ് പ്രിവൻഷൻ ഓഫ് വൈസ് (നന്മ പ്രചരിപ്പിക്കാനും തിന്മ തടയാനും) എന്ന പേരിലുള്ള മന്ത്രാലയമാണ് ഇതിനു പകരമുണ്ടാക്കിയത്.
1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണകാലത്ത് അഫ്ഗാൻ തെരുവുകളിൽ ശരിയത്ത് നിയമങ്ങൾ നടപ്പാക്കാൻ ഈ മന്ത്രാലയത്തിനായിരുന്നു ഉത്തരവാദിത്വം.
യൂണിവേഴ്സിറ്റികളിൽ പെണ്‍കുട്ടികളെ ആണ്കുട്ടികളിൽനിന്നു വേർതിരിച്ചു പഠിക്കാൻ അനുവദിക്കുമെന്നും പെണ്‍കുട്ടികൾക്കു ഡ്രസ് കോഡ് ഏർപ്പെടുത്തുമെന്നും താലിബാൻ നേരത്തേ അറിയിച്ചിരുന്നു.
പെൺകുട്ടികൾ പഠിക്കേണ്ട: താലിബാൻ
12:45 AM Sep 19, 2021 | Deepika.com