പാരീസ്: അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും സ്ഥാനപതികളെ ഫ്രാൻസ് തിരിച്ചുവിളിച്ചു. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പുതിയ കരാറിന്റെ പശ്ചാത്തലത്തിലാണു ഫ്രാൻസിന്റെ പ്രതിഷേധ നടപടി. സാഹചര്യത്തിന്റെ അത്യപൂർവ ആഴം വെളിവാക്കുന്നതാണ് ഈ കർക്കശ നടപടിയെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലെ ഡ്രിയൻ പ്രതികരിച്ചു.
ചൈനയെ പ്രതിരോധിക്കാൻ ലക്ഷ്യമിടുന്ന ഓകസ് എന്ന കരാറിന്റെ ഭാഗമായി ഓസ്ട്രേലിയയ്ക്ക് ആണവ അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള സാങ്കേതികതവിദ്യ യുഎസ് നല്കും. ഇതേത്തുടർന്ന് അന്തർവാഹിനികൾ നിർമിക്കാൻ ഫ്രാൻസുമായി ധാരണയിലെത്തിയ ശതകോടികളുടെ ഇടപാട് റദ്ദാക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു.
ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ മുൻതൂക്കം ചെറുക്കുന്നതിനുള്ള നടപടിയായാണ് ഓകസ് കരാറിനെ വിലയിരുത്തുന്നത്. ബുധനാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്സൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് എന്നിവർ ചേർന്നാണു സഖ്യം പ്രഖ്യാപിച്ചത്. ഇവർ പരസ്യപ്രസ്താവന നടത്തുന്നതിനു തൊട്ടുമുന്പു മാത്രമാണു ഫ്രാൻസിനെ ഇതുസംബന്ധിച്ച് ഒൗദ്യോഗികമായി അറിയിച്ചത്.
കരാറിനെതിരേ പരസ്യവിമർശനമുന്നയിച്ച ഫ്രാൻസ്, ‘പിന്നിൽനിന്നുള്ള കുത്ത്’ എന്ന് സഖ്യത്തെ വിശേഷിപ്പിച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നിർദേശപ്രകാരമാണ് സ്ഥാനപതികളെ തിരിച്ചുവിളിക്കുന്നതെന്നു വിദേശകാര്യമന്ത്രി പറഞ്ഞു.
ഫ്രാൻസിന്റെ നടപടിയിൽ ഖേദം രേഖപ്പെടുത്തിയ വൈറ്റ്ഹൗസ്, വരുംദിവസങ്ങളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ഥാനപതികളെ തിരിച്ചുവിളിച്ച ഫ്രാൻസിന്റെ നടപടിയിൽ ഓസ്ട്രേലിയയും നിരാശ രേഖപ്പെടുത്തി. സഖ്യരാജ്യങ്ങളിൽനിന്നു സ്ഥാനപതികളെ പിൻവലിക്കുന്ന പതിവില്ല. ഫ്രാൻസ് രണ്ടുരാജ്യങ്ങളിൽനിന്നു സ്ഥാനപതികളെ ഒരുമിച്ചു പിൻവലിക്കുന്നത് ആദ്യമാണെന്നാണു കരുതപ്പെടുന്നത്.
ഓകസ് കരാറിൽ കടുത്ത നടപടികളുമായി ഫ്രാൻസ്; സ്ഥാനപതികളെ തിരിച്ചുവിളിച്ചു
11:03 PM Sep 18, 2021 | Deepika.com