മെൽബൺ: ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുഎസും ഓസ്ട്രേലിയയും യുകെയും ചേർന്നുള്ള പ്രതിരോധ കരാർ യാഥാർഥ്യമായി.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമാണ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. യുഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആണവ അന്തർവാഹിനി ഇതുവഴി ഓസ്ട്രേലിയയ്ക്ക് ലഭിക്കും.
കരാറിനെ ചൈനയും ഫ്രാൻസും എതിർത്തു.
മേഖലയിലെ സമാധാനത്തിനു വെല്ലുവിളിയാണ് കരാറെന്ന് ചൈന കുറ്റപ്പെടുത്തി. തികച്ചും നിരുത്തരവാദപരമായ തീരുമാനമാണ് കരാർ. കരാർ ആയുധപന്തയത്തിനു വഴിതെളിക്കുമെന്നും ചൈനീസ് വിദേശകാര്യവക്താവ് ഴാവോ ലിജ്ജിയാൻ കുറ്റപ്പെടുത്തി.
അന്തർവാഹിനികളുടെ നിർമാണത്തിനുള്ള വലിയ കരാറിൽ നിന്ന് ഓസ്ട്രേലിയ പിന്നോട്ടുപോയതാണ് ഫ്രാൻസിനെ ചൊടിപ്പിച്ചത്.
ഓസ്ട്രേലിയയ്ക്കുവേണ്ടി 12 മുങ്ങിക്കപ്പലുകൾ നിർമിക്കാനുള്ള കരാർ ഇതോടെ ഫ്രാൻസിനു നഷ്ടമായി. പിന്നിൽനിന്ന് ഏറ്റ കുത്താണ് കരാറെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലെ ഡ്രിയാൻ പ്രതികരിച്ചു.
ഫ്രാൻസിന്റെ ബാരാക്കുഡ ആണവോർജ അന്തർവാഹിനികളുടെ മാതൃകയിൽ 12 അന്തർവാഹിനികൾ നിർമിക്കാനായിരുന്നു ഓസ്ട്രേലിയ കരാർ നൽകിയിരുന്നത്.
ചൈനയെ ലക്ഷ്യമിട്ട് യുഎസ്
11:56 PM Sep 16, 2021 | Deepika.com