മുംബൈ: കടക്കെണിയിലായ എയർഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റാ ഗ്രൂപ്പ് ഉൾപ്പെടെയുള്ള കന്പനികൾ രംഗത്ത്. ലേല പത്രിക സമർപ്പിച്ചതായി ടാറ്റാ സൺസ് വക്താവ് അറിയിച്ചു. സ്പൈസ് ജെറ്റ് സ്ഥാപകൻ അജയ് സിംഗും ലേല പത്രിക സമർപ്പിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇന്നലെയായിരുന്നു ലേലപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
ലേലത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്നും അവസാന തീയതി നീട്ടേണ്ട സാഹചര്യം ഇല്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ലേല പത്രികകൾ പരിശോധിക്കുന്നതും അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നതുമാണ് അടുത്ത ഘട്ടം. ഇതിനുശേഷമാകും എയർ ഇന്ത്യയുടെ ഭാവി ഉടമസ്ഥരെ തീരുമാനിക്കുക.
എയർ ഇന്ത്യയുടെ 76 ശതമാനം ഒഹരികൾ വിൽക്കാൻ 2018 ൽ കേന്ദ്രസർക്കാർ നടത്തിയ ശ്രമം, വാങ്ങാൻ ആളില്ലാത്തതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. നിലവിൽ കന്പനിക്ക് ഏകദേശം 43,000 കോടി രൂപയുടെ ബാധ്യതയാണുള്ളത്. 1932 ലാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ യും ടാറ്റാ എയര്‍ലൈൻസും സ്ഥാപിക്കുന്നത്.
എയർ ഇന്ത്യക്കായി ടാറ്റാ ഗ്രൂപ്പ് രംഗത്ത്
01:10 AM Sep 16, 2021 | Deepika.com