പ്രസോവ്: വിശുദ്ധ കുരിശിനെ രാഷ്ട്രീയചിഹ്നമായോ ക്രൈസ്തവര്‍ ജയാഘോഷത്തിനായോ ഉപയോഗിക്കരുതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ലൊവാക്യയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനമായ ഇന്നലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ബൈസന്റൈൻ ആരാധനാ ക്രമത്തിലുള്ള വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു.
കുരിശ് ലോകദൃഷ്ടിയിൽ പരാജയത്തിന്റെ ചിഹ്നമാണ്. ഉപരിപ്ലവമായി കുരിശിനെ കണുന്നവർ അതിന്റെ സന്ദേശം ഗ്രഹിക്കുന്നില്ല. യോഹന്നാൻ ശ്ലീഹാ മനുഷ്യ ദുരിതത്തിന്റെ ചരിത്രത്തിൽ ഇറങ്ങിവരുന്ന ദൈവത്തെ കുരിശിൽ കണ്ടു. തങ്ങളുടെ ദുരിതങ്ങളിൽ ക്രിസ്തുവിനെ കണ്ടെത്തുവാൻ കുരിശ് സഹായിക്കുന്നു. കുരിശിന്റെ മഹത്വം നാം കണ്ടെത്താൻ പഠിക്കേണ്ടതു കുരിശിന്റെ ജീവിതം നയിച്ചുകൊണ്ടാവണം. കുരിശിനെ ഭക്തിയുടെ വസ്തുവായോ രാഷ്ട്രീയ-മത ചിഹ്നമായോ, സാമൂഹ്യപദവിക്കുവേണ്ടിയോ പരിമിതപ്പെടുത്തരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
ബൈസന്റൈന്‍ ആരാധന ക്രമത്തില്‍ നടന്ന വിശുദ്ധ കുർബാനയിൽ പ്രസോവ് ആര്‍ച്ച്ബിഷപ് ജന്‍ ബാബ്ജാംഗ് മുഖ്യകാര്‍മികത്വം വഹിച്ചു. നിരവധി ഗ്രീക്ക്-ലാറ്റിന്‍ മെത്രാന്മാരും 30,000 ലേറെ വിശ്വാസികളും പങ്കെടുത്തു.
2011ലെ സെന്‍സസ് പ്രകാരം സ്ലൊവാക്യന്‍ ജനസംഖ്യയില്‍ 65.8 ശതമാനം കത്തോലിക്കരാണ് (62 ശതമാനം ലത്തീൻ കത്തോലിക്കരും 3.8 ശതമാനം ഗ്രീക്ക് കത്തോലിക്കാ വിശ്വാസികളും) ഗ്രീക്ക് കത്തോലിക്കാ വിശ്വാസികളാണ് ബൈസന്റൈൻ ആരാധനക്രമം പിന്തുടരുന്നത്. ഇരുസഭകളും തമ്മിലുള്ള ഐക്യത്തിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ ബൈസന്റൈൻ വിശുദ്ധ കുർബാനയിൽ പങ്കെടുത്തത്. 1950 ല്‍ പ്രസോവിലെ കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ പൗരസ്ത്യ കത്തോലിക്കാ വിശ്വാസികളെ ഓര്‍ത്തഡോക്സ് സഭയില്‍ ചേരാന്‍ നിബന്ധിക്കുകയും വിസമ്മതിച്ചവരെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
മാർപാപ്പയുടെ സ്ലൊവാക്യൻ പര്യടനം ഇന്ന് അവസാനിക്കും.
രാഷ്ട്രീയത്തിനുവേണ്ടി മതത്തെ ചൂഷണം ചെയ്യരുത്: മാര്‍പാപ്പ
11:48 PM Sep 14, 2021 | Deepika.com