വാഷിംഗ്ടൺ ഡിസി: ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ 20-ാം വാർഷികദിനത്തിൽ അമേരിക്കൻ ജനതയോട് ഒത്തൊരുമിച്ചു നിലകൊള്ളാൻ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ.
കാലമെത്ര കഴിഞ്ഞാലും ദുരന്തദിനത്തിന്റെ ഓർമകൾ അമേരിക്കൻ ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നും 9/11 ഭീകരാക്രമണത്തിന്റെ തലേന്നു പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ആക്രമണത്തിൽ കൊല്ലപ്പെട്ട 2,977 പേരെയും സ്വരക്ഷ അവഗണിച്ച് രക്ഷാപ്രവർത്തത്തിൽ ഏർപ്പെട്ട അനേകരേയും ബൈഡൻ പ്രത്യേകം അനുസ്മരിച്ചു.
യുഎസിൽ ഉടനീളം ഇന്നലെ പ്രത്യേക അനുസ്മരണ പരിപാടികൾ നടന്നു. ആക്രമണം നടന്ന മൂന്നു സ്ഥലങ്ങളിലെ പരിപാടികളിൽ ബൈഡനും പത്നി ജിൽ ബൈഡനും നേരിട്ടു പങ്കെടുത്തു.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ജോ ബൈഡന് പ്രത്യേക അനുസ്മരണ സന്ദേശം അയച്ചു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും രക്ഷാപ്രവർത്തകരും തന്റെ പ്രാർഥനയിലുണ്ടെന്ന് അവർ പറഞ്ഞു. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലുമുള്ള വിശ്വാസത്തെ ഇളക്കുന്നതിൽ ഭീകരർ പരാജയപ്പെട്ടതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.
2001 സെപ്റ്റംബർ 11നായിരുന്നു ലോകത്തെ നടുക്കിയ ആക്രമണം അരങ്ങേറിയത്. 19 അൽക്വയ്ദ ഭീകരർ നാലു സംഘങ്ങളായി തിരിഞ്ഞ് നാലു യാത്രാ വിമാനങ്ങൾ തട്ടിയെടുത്തു. രണ്ടെണ്ണം ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ പ്രവർത്തിച്ചിരുന്ന ഇരട്ട കെട്ടിടങ്ങളിൽ ഇടിച്ചുകയറ്റി. 110 നിലകളുണ്ടായിരുന്ന രണ്ടു കെട്ടിടങ്ങളും ഒന്നേമുക്കാൽ മണിക്കൂറിനകം നിലംപരിശായി. മൂന്നാമത്തെ വിമാനം ആർലിംഗ്്ടണിലെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ പടിഞ്ഞാറേവശത്ത് ഇടിച്ചിറക്കി.
വൈറ്റ്ഹൗസ് ലക്ഷ്യമിട്ട് വാഷിംഗ്ടണിലേക്കു പറത്താൻ ശ്രമിച്ചുവെന്നു കരുതുന്ന നാലാമത്തെ വിമാനം യാത്രക്കാരുടെ ഇടപെടൽമൂലം പെൻസിൽവേനിയായിലെ ഷാംഗ്സ്വില്ലിൽ തകർന്നുവീണു.അഫ്ഗാനിസ്ഥാൻ താവളമാക്കിയ ഉസാമ ബിൻ ലാദനാണ് ആക്രമണം ആസൂത്രണം ചെയ്തത്. ആക്രമണത്തിനു പിന്നാലെയാണ് അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിലെത്തിയത്. ഉസാമയെ 2011ൽ പാക്കിസ്ഥാനിൽ രഹസ്യ ഓപറഷനിലൂടെ വധിച്ചു.
9/11 ഭീകരാക്രമണത്തിന്റെ ഓർമയിൽ അമേരിക്ക; ഐക്യത്തിന് ആഹ്വാനം ചെയ്ത് ബൈഡൻ
10:55 PM Sep 11, 2021 | Deepika.com