കാബൂൾ: താലിബാനെ വെല്ലുവിളിച്ച് അഫ്ഗാൻ ജനത തെരുവിൽ പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിനു നേതൃത്വം നല്കിയ വനിതകളെ ഭീകരർ ചാട്ടവാറിനടിച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ മർദിച്ചവശരാക്കി. പ്രതിഷേധങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാബൂളിലെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് നിരോധിച്ചതായി റിപ്പോർട്ടുകളുണ്ട്.
വീട്ടിലിരിക്കണമെന്നും പ്രതിഷേധത്തിനു മുന്പ് അനുമതി വാങ്ങണമെന്നുമുള്ള താലിബാന്റെ ശാസനം ജനം വകവയ്ക്കുന്നില്ല. ഇന്നലെ കാബൂളിലെ പാക്കിസ്ഥാൻ എംബസിക്കു മുന്നിൽ പ്രതിഷേധം അരങ്ങേറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഭീകരർ ആകാശത്തേക്കു വെടിയുതിർത്തു. പർവാൻ, നിമ്രൂസ് പ്രവിശ്യകളിലും പ്രകടനങ്ങൾ നടന്നു.
പുരുഷന്മാരെ മാത്രം ഉൾപ്പെടുത്തിയ താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്നു പറഞ്ഞ് ബുധനാഴ്ച കാബൂളിൽ പ്രകടനം നടത്തിയ വനിതകളെ ഭീകരർ ചാട്ടവാറുകൊണ്ടും വടികൊണ്ടും മർദിച്ചാണു തുരത്തിയത്. അഫ്ഗാൻ വനിതകൾ നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.
വനിതാ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് താലിബാൻ അറസ്റ്റ് ചെയ്ത രണ്ടു മാധ്യമപ്രവർത്തകർ ക്രൂരമർദനത്തിന് ഇരയായെന്നു വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
കാബൂളിൽനിന്നു പ്രസിദ്ധീകരിക്കുന്ന എറ്റിലാട്രോസ് പത്രത്തിലെ വീഡിയോ എഡിറ്റർ നിമാത്ത് നഖ്ദി, റിപ്പോർട്ടർ താഖ്വി ദർയാബി എന്നിവരാണു മർദനത്തിനിരയായത്. അടിവസ്ത്രം ധരിച്ചു നിൽക്കുന്ന രണ്ടു പേരുടെയും പുറത്തും കാലുകളും മർദനമേറ്റു ചുവന്നിരിക്കുന്നതു ചിത്രങ്ങളിൽ കാണാം.
എറ്റിലാട്രോസ് പത്രവും ലോസ് ആഞ്ചൽസ് ടൈംസിന്റെ വിദേശകാര്യ ലേഖകൻ മാർക്കസ് യാമുമാണു ചിത്രങ്ങൾ പുറത്തുവിട്ടത്.
തങ്ങളെ തട്ടിക്കൊണ്ടുപോയി വ്യത്യസ്ത മുറികളിലാക്കി പീഡിപ്പിക്കുകയായിരുന്നുവെന്നു നഖ്ദി പറഞ്ഞു. ഭീകരർ തലയിൽ കാലമർത്തി മുഖം നിലത്തുരയ്ക്കുകയും തലയ്ക്കു തൊഴിക്കുകയും ചെയ്തതായി ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ അമേരിക്കക്കാർ അടക്കമുള്ള വിദേശികളിൽ ഇരുന്നൂറോളം പേർ ഇന്നലെ ഖത്തർ എയർവേസിന്റെ ചാർട്ടർ വിമാനത്തിൽ കാബൂൾ വിമാനത്താവളം വഴി മടങ്ങി. ഇന്ന് ഒരു വിമാനംകൂടി എത്തും.
വനിതകൾക്കു ചാട്ടവാറടി; മാധ്യമപ്രവർത്തകർക്കു മർദനം
11:29 PM Sep 09, 2021 | Deepika.com