കുതിച്ചുയരുന്ന പെട്രോൾ വില, പുകക്കുഴലിൽനിന്നുരുന്ന മാലിന്യപ്പുക... വൈദ്യുത വാഹനങ്ങളിലേക്കു ഗിയറുമാറാൻ, അവയെ ഇഷ്ടപ്പെടാൻ ഇങ്ങനെ ഒരുപാടു കാരണങ്ങളുണ്ടെങ്കിലും ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങൾ തേടുന്നവരാണ് പലരും. തെറ്റിദ്ധാരണകൊണ്ടും അറിവില്ലായ്മകൊണ്ടും വൈദ്യുത വാഹനങ്ങളോട് അകലം പാലിക്കുന്നവരെ അടുപ്പിക്കാനൊരു ദിനം...അതാണ് ലോക വൈദ്യുത വാഹന ദിനം.
വൈദ്യുത വാഹനങ്ങൾ ഉപയോഗിച്ച് തഴക്കം വന്നവരും വൈദ്യുത വാഹന നിർമാതാക്കളുമൊക്കെ തങ്ങളുടെ വിജയഗാഥകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതാണ് ലോക വൈദ്യുത വാഹന ദിനത്തിലെ പൊതു രീതി. ഇതിനായി പ്രത്യേക കൂട്ടായ്മകളും ഹാഷ് ടാഗ് ടൂളുകളുമൊക്കെയുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക്, ലിങ്ക്ഡ് ഇൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ മാസങ്ങൾക്കു മുന്പുതന്നെ ഇത്തരത്തിലുള്ള പ്രാചരണങ്ങൾ തുടങ്ങിയിരുന്നു.
സസ്റ്റെയിനബിലിറ്റി മീഡിയ കന്പനി ഗ്രീൻ ടിവിയുടെയും സ്വിസ് ബഹുരാഷ്ട്ര കന്പനിയായ എബിബിയുടെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്പതിനാണ് ലോകചരിത്രത്തിലാദ്യമായി ലോക വൈദ്യുത വാഹന ദിനം കൊണ്ടാടിയത്.
വൈദ്യുത വാഹന ചരിത്രം
1830 കളിൽ റോബെർട്ട് ആൻഡേഴ്സണ് ആണ് ആദ്യ വൈദ്യുത വാഹനം നിർമിച്ചതായി കരുതപ്പെടുന്നത്. 19-ാം നൂറ്റാണ്ടിൽ വൈദ്യുത വാഹന രംഗത്ത് കൂടുതൽ കണ്ടുപിടിത്തങ്ങളുണ്ടായി. 1891ൽ വൈദ്യുത വാഹനങ്ങളുടെ വലിയ തോതിലുള്ള ഉത്പാദനം ലക്ഷ്യമിട്ട് വില്യം മോറിസണ്, മോറിസണ് ഇലക്ട്രിക് എന്ന പേരിൽ കന്പനി ആരംഭിക്കുകയും വൈദ്യുത വാഹനങ്ങൾ നിർമിക്കുകയും ചെയ്തു.
സ്പോർട്സ് കാർ നിർമാതക്കളായ പോർഷെയുടെ സ്ഥാപകൻ ഫ്രെഡിനൻഡ് പോർഷെ ആണ് 1901ൽ ആദ്യ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ അവതരിപ്പിച്ചത്. 20-ാം നാറ്റാണ്ടിന്റെ ആദ്യ കാലങ്ങളിൽ വലിയ ജനപ്രീതിയും വിപണി പങ്കാളിത്തമുണ്ടായിരുന്നെങ്കിലും നിർമാണച്ചെലവ് കുറഞ്ഞ ക്രൂഡ് ഓയിൽ അധിഷ്ഠിത വാഹനങ്ങളുടെ വരവോടെ വൈദ്യുത വാഹനങ്ങൾ പിന്നോട്ടുപോവുകയായിരുന്നു.
ഇന്ത്യൻ നയം
2030 ഓടെ “100 ശതമാനം വൈദ്യുത വാഹന രാജ്യം’’എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനായുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചുകഴിഞ്ഞു. വായു മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങളേറെ അലട്ടുന്നതിനാൽ ‘ഗ്രീൻ എനർജി’യിലേക്കുള്ള മാറ്റം രാജ്യത്തിന് അനിവാര്യമാണു താനും.
വൈദ്യുത വാഹനങ്ങളുടെ തദ്ദേശീയ നിർമാണവും കയറ്റുമതിയും ലക്ഷ്യമിട്ട് 350 കോടി ഡോളറിന്റെ ഉത്പാദന അധിഷ്ഠിത സഹായ പദ്ധതി കേന്ദ്രസർക്കാർ അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൈഡ്രജൻ അധിഷ്ഠിത വാഹനങ്ങളും വൈദ്യുത വാഹനങ്ങളും രാജ്യത്ത് നിർമിക്കുന്ന കന്പനികൾക്ക് പ്രത്യേക ധനസഹായം നൽകാനാണ് പദ്ധതി.
നേരത്തെ, പെട്രോൾ അധിഷ്ഠിത വാഹനങ്ങളുടെ നിർമാണത്തിനു കൂടുതൽ പ്രോത്സാഹനം നല്കാനായിരുന്നു തീരുമാനം. എന്നാൽ, മലിനീകരണ പ്രശ്നങ്ങളും സർക്കാരിന്റെ ഹരിത നയവും പരിഗണിച്ച് ഈ തീരുമാനത്തിൽനിന്നു പിന്മാറുകയായിരുന്നു.
നാളെയുടെ വിപണി
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന വിപണിയാണ് ഇന്ത്യയുടേത്. 2030ഓടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്നും കരുതപ്പെടുന്നു. മികച്ച വൈദ്യുത വാഹന നയവുമായി മുന്നോട്ടുപോയാൽ ലോക വൈദ്യുത വാഹന വിപണിയുടെ അമരത്തെത്താൻ രാജ്യത്തിനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഒല തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചുകഴിഞ്ഞു. ലോകത്തെതന്നെ ഏറ്റവും മികച്ച വൈദ്യുത വാഹനനിർമാതാക്കളായി വിലയിരുത്തപ്പെടുന്ന ടെസ്ലയും ഇന്ത്യൻ വിപണിയിലേക്കുള്ള തങ്ങളുടെ വരവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി തങ്ങളുടെ ആദ്യ വൈദ്യുത വാഹനം ഇന്ത്യയിൽ ആയിരിക്കും ആദ്യം അവതരിപ്പിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്.
2025ഓടെ 10 പുതിയ ഇലക്ട്രിക് മോഡലുകൾ ഇറക്കാനുളള തയാറെടുപ്പിലാണ് ടാറ്റാ മോട്ടോഴ്സ്. വൈദ്യുത വാഹനരംഗത്ത് 3000 കോടി രൂപയുടെ മുതൽമുടക്ക് നടത്തുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും പ്രഖ്യാപിച്ചിട്ടുണ്ട്.വരാനിരിക്കുന്ന വൈദ്യുത വാഹന വിപണിയുടെ നല്ല കാലത്തിന്റെ സൂചനയായി ഈ പ്രഖ്യാപനങ്ങളെയൊക്കെ കാണുന്നതിൽ തെറ്റില്ല.
രാജ്യത്തെ വൈദ്യുത വാഹന വില്പനയും മികവിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ രാജ്യത്ത് 1,10,000 യൂണിറ്റ് വൈദ്യുത വാഹനങ്ങൾ വിറ്റതായാണ് റിപ്പോർട്ടുകൾ.
അലക്സ് ചാക്കോ
ഇവി :നാളേക്ക് ഇന്നിന്റെ വാഗ്ദാനം
11:15 PM Sep 08, 2021 | Deepika.com