മോസ്കോ: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാനായി റഷ്യ വിളിച്ച യോഗത്തിലേക്കു പാക്കിസ്ഥാൻ, ചൈന, അമേരിക്ക രാജ്യങ്ങളെ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ ഒഴിവാക്കി. പതിനൊന്നിനു ഖത്തറിലാണു യോഗം.
യുഎസ്-നാറ്റോ സേനകളുടെ പിന്മാറ്റത്തോടെ താലിബാൻ ഭീകരർ അഫ്ഗാൻ പ്രദേശങ്ങൾ പിടിച്ചെടുത്തു മുന്നേറുന്ന സാഹചര്യത്തിലാണു റഷ്യ സമാധാനശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുന്നത്.
പല കാര്യങ്ങളിൽ അഭിപ്രായഭിന്നതയുള്ള റഷ്യയും യുഎസും അഫ്ഗാനിസ്ഥാനിൽ സമാധാനം പുലരണമെന്ന കാര്യത്തിൽ ഏകാഭിപ്രായത്തിലാണ്.
ഇന്ത്യയെയും റഷ്യ ചർച്ചയിൽ ഉൾപ്പെടുത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കുമെന്നു റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവ് കഴിഞ്ഞമാസം പറഞ്ഞതാണ് ഈ പ്രതീക്ഷയ്ക്ക് ആധാരമായത്.
ഇന്ത്യ അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനും മറ്റുമായി 300 കോടി ഡോളർ ചെലവഴിച്ചിട്ടുണ്ട്. അതിനാൽതന്നെ അഫ്ഗാനിസ്ഥാന്റെ നിലവിലെ സ്ഥിതിവിശേഷങ്ങളിൽ ഇന്ത്യക്ക് ഉത്കണ്ഠയുണ്ട്.
ഇന്ത്യയുടെ അധ്യക്ഷതയിൽ രക്ഷാസമിതിയിൽ ഇന്നു ചർച്ച
ജനീവ: യുഎൻ രക്ഷാസമിതി ഇന്ന് അഫ്ഗാൻ വിഷയം ചർച്ച ചെയ്യും. ഈ മാസം രക്ഷാസമിതിയുടെ അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ നേതൃത്വത്തിലായിരിക്കും യോഗം.
അഫ്ഗാൻ വിദേശമന്ത്രി മൊഹമ്മദ് ഹനീഫ് അത്മാർ ഇന്ത്യൻ വിദേശമന്ത്രി ജയശങ്കറുമായി സംസാരിച്ചതിനു പിറ്റേന്നാണ് യോഗതീരുമാനം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിവിശേഷങ്ങൾ ചർച്ചചെയ്യാൻ അടിയന്തരമായി രക്ഷാസമിതി ചേരണമെന്ന് അത്മാർ അഭ്യർഥിച്ചിരുന്നു.
അഫ്ഗാൻ വിഷയം: റഷ്യ വിളിച്ച യോഗത്തിൽ ഇന്ത്യയില്ല
01:48 AM Aug 06, 2021 | Deepika.com