ടെൽ അവീവ്: ലെബനനിൽനിന്നുള്ള റോക്കറ്റാക്രമണത്തിന് കൂടുതൽ തിരിച്ചടി നല്കി ഇസ്രയേൽ. ബുധനാഴ്ച അർധരാത്രി ലെബനീസ് അതിർത്തിയിൽ ഇസ്രയേൽ പോർവിമാനങ്ങൾ ആക്രമണം നടത്തി.
മഹ്മൂദിയ എന്ന ലെബനീസ് ഗ്രാമത്തിലായിരുന്നു ആക്രമണമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2006ൽ ഹിസ്ബുള്ളകളുമായി നടത്തിയ യുദ്ധത്തിനുശേഷം ആദ്യമായാണ് ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം നടക്കുന്നത്.
ബുധനാഴ്ച ഇസ്രയേലിനു നേർക്ക് റോക്കറ്റ് തൊടുത്ത കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രേലി സൈനികവൃത്തങ്ങൾ പറഞ്ഞു. റോക്കറ്റാക്രമണത്തിനു തൊട്ടുപിന്നാലെ ഇസ്രേലിസേന ലെബനീസ് അതിർത്തിയിലേക്ക് പീരങ്കി പ്രയോഗിച്ചിരുന്നു.
ലെബനനിൽനിന്നുള്ള റോക്കറ്റാക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളകൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ഇസ്രയേൽ ആക്രമണോത്സുകത കാട്ടി സംഘർഷം വർധിപ്പിക്കരുതെന്ന് ലെബനീസ് പ്രസിഡന്റ് മിഷെൽ ഔൺ പറഞ്ഞു. സംഘർഷം അടിയന്തരമായി ലഘൂകരിക്കണമെന്ന് ലെബനനിലെ യുഎൻ സമാധാന സേനാ കമാൻഡർ സ്റ്റെഫാനോ ഡെൽ കോൺ അഭ്യർഥിച്ചു.
2006ലെ യുദ്ധത്തിൽ ലെബനന്റെ ഭാഗത്ത് 1,200 പേരും ഇസ്രയേലിന്റെ ഭാഗത്ത് 160 സൈനികരും കൊല്ലപ്പെട്ടിരുന്നു.
ലെബനനിൽ ഇസ്രേലി വ്യോമാക്രമണം
11:14 PM Aug 05, 2021 | Deepika.com