വത്തിക്കാൻ സിറ്റി: ബെയ്റൂട്ട് സ്ഫോടനത്തിന്റെ ഒന്നാം വാർഷികത്തിൽ ലബനനിലെ ജനങ്ങളെ സഹായിക്കാൻ അന്താരാഷ്ട്രസമൂഹം മുന്നോട്ടു വരണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രതിവാര പൊതുദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവർഷം ജൂലൈ നാലിനു ലബനീസ് തലസ്ഥാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2750 കിലോഗ്രാം അമോണിയം നൈട്രേറ്റിനു തീപിടിച്ചുണ്ടായ മഹാസ്ഫോടനത്തിൽ ഇരുന്നൂറിലധികം പേരാണു കൊല്ലപ്പെട്ടത്. മൂന്നു ലക്ഷത്തിലധികം പേർ ഭവനരഹിതരായി.
സാന്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന ലെബനന് സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്ന് ഇതുവരെ മുക്തമാകാൻ കഴിഞ്ഞിട്ടില്ല. ആ രാജ്യത്തിന്റെ പുനരുദ്ധാനത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ സഹായം വേണമെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ലബനൻ സന്ദർശിക്കാനുള്ള ആഗ്രഹവും മാർപാപ്പ പ്രകടിപ്പിച്ചു.
കുടലിലെ ശസ്ത്രക്രിയയ്ക്കു വിധേയനായ മാർപാപ്പ ഒരു മാസത്തിനുശേഷമാണ് പൊതുദർശന പരിപാടി വീണ്ടും നടത്തുന്നത്.
ബെയ്റൂട്ട് സ്ഫോടനത്തിന്റെ ഒന്നാം വാർഷികം: ലബനനെ സഹായിക്കണമെന്നു മാർപാപ്പ
11:28 PM Aug 04, 2021 | Deepika.com