ഇസ്ലാമാബാദ്/ടൊറന്റോ/വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നിഴൽയുദ്ധവും യുദ്ധക്കുറ്റങ്ങളും നടത്തുന്നതായി കനേഡിയൻ മുൻ മന്ത്രി ക്രിസ് അലക്സാണ്ടർ. 2013 മുതൽ 2015 വരെ കാനഡയിൽ പൗരത്വ, കുടിയേറ്റ മന്ത്രിയായിരുന്നു അലക്സാണ്ടർ.
പാക്കിസ്ഥാനിൽനിന്ന് അതിർത്തി കടന്നെത്തുന്ന താലിബാൻ ഭീകരരാണ് അഫ്ഗാനിൽ ആക്രമണം അഴിച്ചുവിടുന്നത്. പാക്കിസ്ഥാൻ പ്രകോപനപരമായ നടപടിയാണു സ്വീകരിക്കുന്നതെന്നും അലക്സാണ്ടർ ട്വീറ്റ് ചെയ്തു.
എന്നാൽ, അലക്സാണ്ടറിനെ പോലെയുള്ള മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും പ്രസ്താവന തള്ളിക്കളയുന്നതായും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
പാക്കിസ്ഥാൻ സർക്കാർ താലിബാനെ പിന്തുണയ്ക്കുന്നുണ്ടെന്ന് അഫ്ഗാനിസ്ഥാൻ വർഷങ്ങളായി ആരോപണമുന്നയിക്കുന്നുണ്ട്. താലിബാൻ-പാക് ബന്ധത്തെക്കുറിച്ച് വിദേശരാജ്യങ്ങൾ പ്രതികരണം നടത്തുന്നത് വിരളമാണ്.
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും ഭീകരപ്രവർത്തനങ്ങൾക്കു പണം നൽകുന്നതും അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ്, നാറ്റോ സേന പൂർണ പിൻമാറ്റം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അലക്സാണ്ടറിന്റെ ട്വിറ്റ്.
പെന്റഗൺ പുറത്തുവിട്ട കണക്ക് അനുസരിച്ച് 95 ശതമാനം യുഎസ് സൈനികർ അഫ്ഗാനിസ്ഥാനിൽനിന്നു മടങ്ങിയിട്ടുണ്ട്. യുഎസ് സൈനികരുടെ സാന്നിധ്യം കുറഞ്ഞതോടെ വടക്കുകിഴക്കൻ പ്രവിശ്യകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു.
ഇതിനിടെ, അഫ്ഗാനിസ്ഥാനിൽനിന്ന് ആയിരത്തോളം അഭയാർഥികൾ തിങ്കളാഴ്ച യുഎസിൽ എത്തി. യുഎസ് സൈന്യവുമായി ചേർന്ന് പ്രവർത്തിച്ച അഫ്ഗാൻ പൗരന്മാർക്കാണു യുഎസ് അഭയം നൽകുന്നത്. ഇതുവരെ ഇരുപതിനായിരത്തോളം പേർ അഭയാർഥി അപേക്ഷ നൽകിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അഭയാർഥികൾക്കുള്ള മാനദണ്ഡത്തിൽ പുനഃക്രമീകരണം നടത്തുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഹെൽമന്ദ് താലിബാൻ നിയന്ത്രണത്തിൽ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ഹെൽമന്ദിൽ താലിബാൻ മുന്നേറ്റം. ഹെൽമന്ദ് തലസ്ഥാനം താലിബാൻ നിയന്ത്രണത്തിലായി. ഹെൽമന്ദിലെ എല്ലാ മാധ്യമസ്ഥാപനങ്ങളും പ്രവർത്തനം നിർത്തി.
പ്രവിശ്യാ ജയിലും പോലീസ് ആസ്ഥാനവും താലിബാൻ പിടിച്ചു. പ്രവിശ്യയിലെ 12 ജില്ലകൾ താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായി.
അഫ്ഗാനിൽ പാക്കിസ്ഥാൻ നിഴൽയുദ്ധം നടത്തുന്നു ; പാക്കിസ്ഥാനെ വിമർശിച്ച് കനേഡിയൻ മുൻമന്ത്രി
11:34 PM Aug 02, 2021 | Deepika.com