കാലവർഷം ആദ്യ പകുതി പിന്നിട്ടു, മഴ ഇരുപത്തിയെട്ടു ശതമാനം കുറഞ്ഞു. രാജ്യാന്തര റബർ വിലയിൽ തിരിച്ചുവരവ്, ആഭ്യന്തര വിപണി പ്രതീക്ഷയിൽ. വെളിച്ചെണ്ണ വിലയും വിൽപ്പനയും ഉയരുമെന്ന നിഗമനത്തിൽ മില്ലുകാർ. കുരുമുളക് വിപണിയിലെ സാങ്കേതിക തിരുത്തൽ തുടരുന്നു. സ്വർണ വില ചാഞ്ചാടി.
സംസ്ഥാനത്ത് ഇക്കുറി മഴയുടെ അളവ് ചുരുങ്ങി. ജൂണ്-ജൂലൈ കാലയളവിൽ കേരളത്തിൽ മഴ പതിവിലും 28 ശതമാനം കുറഞ്ഞു. പല ജില്ലകളിലും പ്രതീക്ഷിച്ചതോതിൽ മഴ ലഭിച്ചില്ലങ്കിലും മധ്യകേരളത്തിൽ പതിവ് മഴ ലഭ്യമായി. രണ്ട് മാസങ്ങളിൽ 1363 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭ്യമായത് 986 മില്ലിമീറ്റർ മാത്രമാണ്. കാലവർഷം അൽപ്പം ദുർബലമായത് നമ്മുടെ കൃഷിയെ ചെറിയ അളവിൽ ബാധിച്ചെങ്കിലും വരും ആഴ്ചകളിൽ കാലവർഷം സജീവമാകുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല.
തെളിഞ്ഞ കാലാവസ്ഥ മുൻ നിർത്തി റബർ ടാപ്പിംഗിൽ കൂടുതൽ ശ്രദ്ധചെലുത്താനുള്ള നീക്കത്തിലാണ് ഉത്പാദകർ. ഇതിനിടയിൽ രാജ്യാന്തര മാർക്കറ്റിൽ നിന്നും അനുകൂല വാർത്തകൾ പുറത്തുവന്നാൽ അത് നേട്ടമാക്കാൻ ആഭ്യന്തര വിപണി ശ്രമിക്കാം. വെട്ട് ചെറിയതോതിൽ പുനരാരംഭിക്കുന്നതിന് അനുസൃതമായി സ്റ്റോക്കിസ്റ്റുകൾ ഷീറ്റുമായി വിപണിയിലേക്കു തിരിയും. ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട് ചെറുകിട കർഷകരും അടുത്ത രണ്ടാഴ്ചകളിൽ ചരക്ക് വിൽപ്പനയ്ക്ക് ഉത്സാഹിക്കും.
ടയർ നിർമാതാക്കൾ വിദേശത്തെ ഉണർവ് കണ്ട് ക്വട്ടേഷൻ നിരക്ക് ഉയർത്താൻ തയ്യാറായി. ആർഎസ്എസ് നാലാം ഗ്രേഡ് 16,950ൽനിന്ന് വാരാവസാനം 17,100ലേക്ക് കയറി. അഞ്ചാം ഗ്രേഡ് നൂറ് രുപയുടെ മികവുമായി 16,500-16,900 രൂപയായി. ഒട്ടുപാൽ 11,800ലും ലാറ്റക്സ് 12,000 രൂപയിലും വ്യാപാരം നടന്നു. ബാങ്കോക്കിൽ റബർ 2021ലെ ഏറ്റവും താഴ്ന്ന വിലയായ 13,175 രൂപയിൽനിന്ന് 13,623 ലേക്ക് ഉയർന്നു.
ആഭ്യന്തര റബർ അവധി വില 17,405ൽനിന്ന് കഴിഞ്ഞ വാരം സൂചിപ്പിച്ച 17,900 രൂപയിലെ പ്രതിരോധത്തിലേക്ക് ഉയർന്ന ശേഷം വാരാന്ത്യം 17,300 ലാണ്.
ഓണം അടുത്ത സാഹചര്യത്തിൽ വെളിച്ചെണ്ണ വിലയും വിൽപ്പനയും ഉയരുമെന്ന പ്രതീക്ഷയിലാണ് മില്ലുകാർ. ഉത്സവ വേളയിൽ വെളിച്ചെണ്ണ വില കത്തിക്കയറുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം മില്ലുകാർ. കൊപ്ര ഉത്പാദനത്തിലെ കുറവ് ഇതിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, കോവിഡ് പ്രതിസന്ധികൾ മൂലം സാന്പത്തിക രംഗത്തെ മരവിപ്പ് വിലയിരുത്തിയാൽ നിരക്ക് അമിതമായി കയറിയാൽ വിൽപ്പനത്തോത് ഇടിയും. അയൽസംസ്ഥാനങ്ങളിലെ വൻകിട മില്ലുകാർ വെളിച്ചെണ്ണയുടെ വൻ ശേഖരവുമായി ഓണ വിൽപ്പനയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
കൊച്ചിയിൽ എണ്ണ വില 16,600ൽ രണ്ടാഴ്ച വ്യാപാരം നടന്ന ശേഷം പോയവാരം നിരക്ക് 16,800ലേക്ക് കയറി. കൊപ്ര 10,400ൽനിന്ന് 10,600 രൂപയായി. കാങ്കയത്ത് കൊപ്ര വില 10,400ലാണ്. അവിടെ ശനിയാഴ്ച വെളിച്ചെണ്ണ വില 15,500ൽനിന്ന് 15,175 ലേക്ക് ഇടിഞ്ഞത് കണക്കിലെടുത്താൽ കനത്ത വിൽപ്പന സമ്മർദം മില്ലുകാർക്കിടയിൽ ഉടലെടുത്തതായി വേണം അനുമാനിക്കാൻ.
കുരുമുളക് വിപണിയിലെ സാങ്കേതിക തിരുത്തൽ തുടരുന്നു. ആഭ്യന്തര വ്യാപാരികൾ ചരക്ക് സംഭരിക്കുന്നുണ്ടങ്കിലും നിരക്ക് താഴ്ത്തിയാണ് പല അവസരത്തിലും അവർ മുളക് എടുത്തത്. വാരത്തിന്റെ തുടക്കത്തിൽ കിലോ 419 രൂപയിൽ നീങ്ങിയ ഗാർബിൾഡ് മുളകിന് വാരാന്ത്യം 415ലാണ്. കൊച്ചിയിൽ അണ്ഗാർബിൾഡ് കുരുമുളക് വില 395 രൂപ.
രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5,620 ഡോളർ. ഇന്തോനേഷ്യ 3,830 ഡോളറിനും മലേഷ്യ 5,600 ഡോളറിനും വിയറ്റ്നാം 3,900 ഡോളറിനും ബ്രസീൽ 3,950 ഡോളറിനും ശ്രീലങ്ക 3,800 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
കാർഷിക മേഖലകളിലെ ചെറുകിട വിപണികളിൽ ജാതിക്ക വിലയിൽ നേരിയ കുറവ് ദൃശ്യമായി. വരവ് ഉയർന്നതും ഡിമാൻഡ് കുറഞ്ഞതും വിലയെ ബാധിച്ചു. കാലടി വിപണിയിൽ ജാതിക്ക തൊണ്ടൻ കിലോ 280, തൊണ്ടില്ലത്തത് 550, ജാതിപത്രി 1200-1300, ജാതി ഫ്ലവർ 1550-1700 രൂപയിലുമാണ്. അതേസമയം, കൊച്ചിയിൽ ഉത്പന്ന വിലയിൽ മാറ്റമില്ല.
കേരളത്തിൽ സ്വർണ വില ഉയർന്നു. പവൻ 35,760 രൂപയിൽനിന്ന് 36,200 ലേക്കു കയറിയശേഷം ശനിയാഴ്്ച 36,000 രൂപയിലാണ്. ഗ്രാമിന് വില 4,500 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സിന് 1801 ഡോളറിൽനിന്ന് 1832 വരെ ഉയർന്ന ശേഷം ക്ലോസിംഗി ൽ 1814 ഡോളറിലാണ്.