കൊച്ചി: നടപ്പു വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ സ്വര്‍ണത്തിലെ കണ്‍സ്യൂമര്‍ നിക്ഷേപം വര്‍ധിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിൽ റിപ്പോര്‍ട്ട്. 2021-ന്റെ ആദ്യ ത്രൈമാസത്തില്നിന്ന് ഒന്‍പതു ശതമാനം വര്‍ധനയോടെ 955.1 ടണ്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡാണ് കൈവരിക്കാനായത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം ഇടിവുമുണ്ട്.
ഉപയോക്താക്കളും ചെറുകിട നിക്ഷേപകരും സ്വര്‍ണം വീണ്ടും വാങ്ങിയപ്പോള്‍ സ്ഥാപന നിക്ഷേപകര്‍ അത്ര താത്പര്യം കാട്ടിയില്ല. രണ്ടാം ത്രൈമാസത്തില്‍ ഗോള്‍ഡ് ഇടിഎഫുകളിലേക്ക് 40.7 ടണ്‍ മാത്രമാണ് എത്തിയത്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് ഇക്കാലയളവിലും തുടര്‍ന്നു. ഇക്കാര്യത്തില്‍ 199.9 ടണ്ണിന്റെ വളര്‍ച്ച രണ്ടാം ത്രൈമാസത്തില്‍ ദൃശ്യമായി.
ഈ വര്‍ഷം 1,600 മുതല്‍ 1,800 ടണ്‍ വരെയുള്ള ആഭരണ ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കു കൂട്ടുന്നത്. ഇത് 2020-ലെ കണക്കുകളെക്കാള്‍ വളരെ ഉയര്‍ന്നതാണെങ്കിലും അഞ്ചു വര്‍ഷ ശരാശരിയെക്കാള്‍ താഴ്ന്നനിലയിലാണ്.
നിക്ഷേപ ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചെറിയ തോതില്‍ ഉയര്‍ന്ന് 1,250-1,400 ടണ്‍ എന്ന നിലയിലുമായിരിക്കും എന്നാണ് വിലയിരുത്തല്‍.
സ്വര്‍ണം: കണ്‍സ്യൂമര്‍ നിക്ഷേപത്തിൽ വര്‍ധന
11:58 PM Jul 29, 2021 | Deepika.com