പെരിവൽ (യുഎസ്): അലാസ്കയിലെ ദക്ഷിണതീരത്തുണ്ടായ ശക്തമായ ഭൂകന്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പു നൽകി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിപ്പാർപ്പിച്ചു. റിക്ടർസ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പകം ബുധനാഴ്ച രാത്രി 8.15 ആണ് ഉണ്ടായത്. സമുദ്രനിരപ്പിൽനിന്ന് 46 കിലോമീറ്റർ സമുദ്രത്തിനടിയിലാണു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ശക്തമായ ഭൂകന്പത്തെത്തുടർന്ന് നിരവധി തുടർചലനങ്ങളുണ്ടായി. രാത്രിയിൽ ഭൂകന്പമുണ്ടായതിനാൽ നാശനഷ്ടത്തിന്റെ കണക്ക് പുറത്തുവന്നിട്ടില്ല.
പ്രിൻസ് വില്യം സൗണ്ടിൽനിന്നു സമൽഗാ ദ്വീപുവരെ 1,600 കിലോമീറ്റർ ദൂരത്തിൽ സുനാമി മുന്നറിയിപ്പ് നൽകി. ഒരടി വരെ ഉയരത്തിലുള്ള തിരകളേ ചില പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ളൂ എന്നതിനാൽ, ചിലയിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഓൾഡ് ഹാർബറിലെയും ഹവായിയിലെയും സുനാമി മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
മ്യാൻമറിൽ ഭൂചലനം
മായി (തായ്ലൻഡ്): വടക്കൻ മ്യാൻമറിൽ വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. മാൻഡലേയിൽനിന്ന് 46 കിലോമീറ്റർ വടക്കുകിഴക്കു മാറി ഷവീബോയിലാണു ഭൂചലനമുണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽനിന്നു പത്തുകിലോമീറ്റർ ഉള്ളിലാണു പ്രഭവകേന്ദ്രം. ഇത്തരത്തിൽ പ്രഭവകേന്ദ്രത്തിന്റെ ആഴം കുറഞ്ഞ ഭൂചലനങ്ങൾ കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കും. തായ്ലൻഡിലും ഭൂകന്പം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.നാശനഷ്ടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
അലാസ്കയിൽ ഭൂകന്പം; സുനാമി മുന്നറിയിപ്പ്
11:50 PM Jul 29, 2021 | Deepika.com