ബെയ്ജിംഗ്: പാക്കിസ്ഥാനിൽ ചൈനീസ് പൗരനു നേരേ ആക്രമണം. കറാച്ചിയിലെ ഫാക്ടറിയിൽ ജോലിക്കാരായ രണ്ടുപേർ സഞ്ചരിച്ചിരുന്ന കാറിനു നേർക്കാണു മുഖംമൂടി ധരിച്ചു ബൈക്കിലെത്തിയ അക്രമികൾ ഇന്നലെ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു ചൈനീസ് പൗരനു പരിക്കേറ്റു.
ചൈനീസ് പൗരൻമാരെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഒരാഴ്ചമുന്പ് അപ്പർ കൊഹിസ്ഥാൻ ജില്ലയിലെ ദാസുവിൽ അണക്കെട്ട് ജീവനക്കാരായ ചൈനീസ് എൻജിനീയർമാർ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടനത്തിൽ തകർന്ന് ഒന്പതു ചൈനീസ് പൗരൻമാർ മരിച്ചിരുന്നു. 27 പേർക്കു പരിക്കേറ്റു.
ഇന്നലെ ചൈനക്കാരനു നേർക്കുണ്ടായ വെടിവയ്പ് ഒറ്റപ്പെട്ട സംഭവമാണെന്നാണു ചൈനയുടെ പ്രതികരണം. വിഷയം നിരീക്ഷിച്ചുവരികയാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഴാവോ ലിജിയൻ പറഞ്ഞു. പാക്കിസ്ഥാനിലെ ചൈനീസ് പൗരൻമാർക്കും വസ്തുക്കൾക്കും അവർ സംരക്ഷണം നൽകുമെന്ന് ഉറപ്പുണ്ടെന്നും ലിജിയൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഖൈബർ-പക്തൂണ്ക്വ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ഒന്പതു ചൈനീസ് പൗരൻമാർ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമെന്നു വിശേഷിപ്പിച്ച ചൈന പുതിയ ആക്രമണത്തെ ഒറ്റപ്പെട്ട സംഭവമായാണു കാണുന്നത്. എൻജിനീയർമാർ മരിച്ച സംഭവം ആദ്യം എണ്ണ ചോർച്ചയെത്തുടർന്നുണ്ടായ പൊട്ടിത്തെറിയെന്നാണു പാക്കിസ്ഥാൻ വിശേഷിപ്പിച്ചതെങ്കിലും പിന്നീട് ചൈന നിലപാട് കടുപ്പിച്ചതോടെ ഭീകരാക്രമണം എന്നു സംയുക്ത പ്രസ്താവന ഇറക്കി.
പാക്കിസ്ഥാൻ താലിബാനോ ഉയിഗർ തീവ്രവാദികളോ ആണ് ഈ ആക്രമണത്തിനു പിന്നിലെന്നാണു ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ നയതന്ത്ര സുഹൃദ്രാജ്യമായ ചൈന ഇവിടുത്തെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടി ശതകോടികളാണു നിക്ഷേപിച്ചിരിക്കുന്നത്. ഇത്തരം നിക്ഷേപങ്ങൾക്കെതിരേ വിഘടനവാദികളുടെ ഭാഗത്തുനിന്ന് എതിർപ്പുകളുമുണ്ട്.
പാക്കിസ്ഥാനിൽ ചൈനീസ് പൗരനു നേരേ വെടിവയ്പ്
12:27 AM Jul 29, 2021 | Deepika.com