ടൂണിസ്: കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ടുണീഷ്യയില്‍ പ്രധാനമന്ത്രിയെ പ്രസിഡന്റ് പുറത്താക്കി. കോവിഡ്-19 രോഗം പടരുകയും സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമാകുകയും ചെയ്തതോടെ ഭരണകൂടത്തിനെതിരേ ഞായറാഴ്ച ജനങ്ങൾ തെരുവിൽ പ്രതിഷേധിച്ചിരുന്നു. പ്രധാനമന്ത്രി ഹിച്ചെം മിച്ചിച്ചിയെ പുറത്താക്കിയാതായി പ്രസിഡന്റ് കയിസ് സയിദ് ഇന്നലെ പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് പ്രസിഡന്റെ അനുകൂലികളും പ്രതിപക്ഷവും തെരുവില്‍ ഏറ്റുമുട്ടി.
2019ല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അധികാരം പിടിച്ചെടുക്കാനുള്ള നീക്കമാണ് നടത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മുസ്ലിം എന്നഹ്ദ പാർട്ടിയുടെ പിന്തുണയുണ്ട്. പ്രസിഡന്റ് സയിദ് സ്വതന്ത്രനാണ്. 2011 ല്‍ അറബ് വസന്തത്തിലൂടെ ടുണീഷ്യയില്‍ അധികാരമാറ്റമുണ്ടായെങ്കിലും സാമ്പത്തിക-രാഷ്ട്രീയ സ്ഥിരത കൈവരിക്കാന്‍ സാധിച്ചില്ല.
കോവിഡ് പ്രതിസന്ധി: ടുണീഷ്യന്‍ പ്രധാനമന്ത്രിയെ പുറത്താക്കി
11:51 PM Jul 26, 2021 | Deepika.com