വിപണി വിശേഷം / കെ.ബി. ഉദയഭാനു കൊച്ചി: ഓണ ഡിമാൻഡിൽ പ്രതീക്ഷ നിലനിർത്തി വെളിച്ചെണ്ണയും കൊപ്രയും കുതിപ്പിനു തയാറെടുക്കുന്നു. കുരുമുളക് വിലയിൽ സാങ്കേതിക തിരുത്തൽ. ജാതിക്ക സംഭരിക്കാൻ വ്യവസായികൾ രംഗത്ത്. പാൻ മസാല വ്യവസായികളുടെ വരവ് അടയ്ക്കയ്ക്കു വില ഉയർത്തി. കനത്ത മഴയിൽ സംസ്ഥാനത്തു ടാപ്പിംഗ് സ്തംഭിച്ചു, അന്താരാഷ്ട്ര റബർ ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. ഡോളറിന്റെ മികവ് സ്വർണത്തെ തളർത്തി.
നാളികേരം
സംസ്ഥാനത്തെ നാളികേര കർഷകർക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങളാവും. ഏറെ നിർണായകമായി മുൻവാരങ്ങളിൽ വ്യക്തമാക്കിയ 10,000 രൂപയിലെ താങ്ങ് നിലനിർത്തുന്നതിൽ കാങ്കയം കൊപ്ര വിപണി കൈവരിച്ച നേട്ടം ഓണക്കാലത്തു നമ്മുടെ ഉത്പന്നങ്ങൾക്കു മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കാം. താഴ്ന്ന വിലയിൽ വൻകിട-ചെറുകിട മില്ലുകാർ കനത്തതോതിൽ കൊപ്ര വാരിക്കൂട്ടിയതായി വേണം അനുമാനിക്കാൻ. പിന്നിട്ട മൂന്നാഴ്ചകളിൽ മില്ലുകാർ കൊപ്ര സംഭരണത്തിനു കാണിച്ച താത്പര്യം കണക്കിലെടുത്താൽ ഓണവേളയിൽ കൊപ്രയ്ക്ക് 11,000നു മുകളിൽ സഞ്ചരിക്കാനാവണം.
കാങ്കയത്ത് കൊപ്ര വില 10,200ൽനിന്ന് 10,500ലേക്കു കയറി. കൊച്ചിയിൽ കൊപ്ര ക്വിന്റലിന് 10,100 രൂപയിൽനിന്ന് 10,400 രൂപയായി. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ വെളിച്ചെണ്ണ 16,600 രൂപയിൽ സ്റ്റെഡിയാണ്. വിപണിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഓണവേളയിൽ 17,500-18,000 രൂപ ലക്ഷ്യമാക്കി എണ്ണ ചൂടുപിടിക്കാം.
കുരുമുളക്
ഉത്തരേന്ത്യയിൽ കുരുമുളക് വിൽപ്പന ഉഷാറായി. ഉത്സവ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ആഭ്യന്തര വ്യാപാരികൾ ചരക്ക് സംഭരിച്ചു. ഇതിനിടയിൽ രണ്ടാഴ്ചയിലേറെ കിലോ 420 രൂപയിൽ നിലകൊണ്ട ഗാർബിൾഡ് മുളകിന് ഈ നിർണായക പ്രതിരോധം തകർക്കാനായില്ല. വാരാന്ത്യം 419 രൂപയായി താഴ്ന്ന് മുളക് സാങ്കേതിക തിരുത്തലിലുടെ കൂടുതൽ ഉൗർജം കൈവരിച്ചു പുതിയ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കാം. അതേസമയം, മഹാരാഷ്ട്രയിൽ മഴ കനത്തതോടെ വാങ്ങലുകാർ രംഗത്തുനിന്നു പിൻവലിഞ്ഞു, ചരക്കുനീക്കം സുഗമമായാൽ അവർ തിരിച്ചെത്തും.
കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളക് വില 39,900 രൂപ. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5625 ഡോളർ. വിയറ്റ്നാം 3900 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ഇന്തോനേഷ്യ 3800 ഡോളറിനും മലേഷ്യ 5350 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജാതിക്ക
കാർഷിക മേഖലകളിൽനിന്നുള്ള ജാതിക്കവരവ് കഴിഞ്ഞ രണ്ടാഴ്ചയായി ശക്തമാണ്. വിളവെടുപ്പു വേളയിൽ ലോക്ഡൗണ് മൂലം കർഷകർ ഉത്പന്നം ഇറക്കാൻ ക്ലേശിച്ചിരുന്നു, എന്നാൽ സ്ഥിതിഗതികൾ മാറിയതോടെ അവർ കൂടുതൽ ചരക്ക് വിറ്റഴിക്കാൻ രംഗത്തിറങ്ങി. ചെറുകിട വിപണികളിൽ ജാതിക്ക, ജാതിപത്രി തുടങ്ങിയവയുടെ വരവ് ഉയർന്നതുകണ്ട് കറിമസാല വ്യവസായികളും ഒൗഷധ നിർമാതാക്കളും സംഭരണം ശക്തമാക്കി.
അനവസരത്തിലെ മഴ മൂലം മൂപ്പെത്തും മുന്പേ ഒട്ടുമിക്ക തോട്ടങ്ങളിലും കായകൾ അടർന്നു വീണതിനാൽ ഇക്കുറി ഉത്പാദനം കുറവാണ്. അതുകൊണ്ടുതന്നെ ഓഫ് സീസണിൽ നിരക്ക് കുതിച്ചുകയറുമെന്ന നിലപാടിലാണു കർഷകർ. കാലടി വിപണിയിൽ ജാതിക്ക തൊണ്ടൻ കിലോ 280-330, തൊണ്ടില്ലാത്തത് 550-610, ജാതിപത്രി 1400-1500, ജാതി ഫ്ളവർ 1750-1850 രൂപയിലും വ്യാപാരം നടന്നു.
അടയ്ക്ക അടയ്ക്ക ശേഖരിക്കാൻ പാൻ മസാല വ്യവസായികളെത്തിയതു വിലക്കയറ്റത്തിന് ശക്തിപകർന്നു. 30,000-31,000 രൂപയിൽ വ്യാപാരം തുടങ്ങിയ അടക്കയ്ക്ക് വ്യാവസായിക ഡിമാൻഡിൽ 36,000-37,500ലേക്ക് ഉയർന്നു. ചില ഭാഗങ്ങളിൽ കിലോ 375-405 രൂപവരെ ഉയർന്നു കൈമാറ്റം നടന്നു.
റബർ
ശക്തമായ മഴമൂലം റബർ ടാപ്പിംഗിൽനിന്ന് പൂർണമായി വിട്ടുനിൽക്കാൻ ഉത്പാദകർ നിർബന്ധിതരായി. ഈ അവസരത്തിലും വില ഉയർത്തി ചരക്കു സംഭരിക്കാൻ വ്യവസായികൾ തയാറായില്ല. വിദേശ വിപണികളിലെ വിലത്തകർച്ചയാണു ടയർ നിർമാതാക്കളെ താഴ്ന്ന നിരക്കിൽ ക്വട്ടേഷൻ ഇറക്കാൻ പ്രേരിപ്പിച്ചത്. വാരാവസാനം നാലാം ഗ്രേഡ് 16,950ലും അഞ്ചാം ഗ്രേഡ് 16,400-16,800 രൂപയുമാണ്. ബാങ്കോക്കിൽ റബർ ഈ വർഷത്തെ ഏറ്റവും താഴ്ന്ന വിലയായ 13,175 രൂപയിലാണ്. ആഭ്യന്തര വിദേശവിലയിലെ വൻ അന്തരം കണക്കിലെടുത്താൽ വരുംമാസങ്ങളിൽ വിദേശ റബർ ഇറക്കുമതി ഉയരാം. ആഭ്യന്തര റബർ അവധിവില മുൻവാരം സൂചിപ്പിച്ച 17,250 രൂപയിലെ പ്രതിരോധം മറികടന്ന സാഹചര്യത്തിൽ 17,900 രൂപയിലാണ് അടുത്ത പ്രതിരോധ മേഖല. വാരാന്ത്യം നിരക്ക് 17,405ലാണ്.
സ്വര്ണം
കേരളത്തിൽ സ്വർണവില താഴ്ന്നു. പവൻ 36,000 രൂപയിൽനിന്ന് 35,640ലേക്ക് ഇടിഞ്ഞെങ്കിലും ശനിയാഴ്ച 35,760 രൂപയിലാണ്. ഡോളർ കരുത്തു നേടിയതോടെ അഞ്ച് ആഴ്ചകൾക്കിടയിൽ ആദ്യമായി രാജ്യാന്തര വിപണിയിൽ സ്വർണവില താഴ്ന്നു. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സിന് 1811 ഡോളറിൽനിന്ന് 1801 ഡോളറായി.