ബ്രസീലിയ: കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ പരാജയപ്പെട്ട പ്രസിഡന്റ് ജയിർ ബോൾസൊനാരോയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രസീലിയൻ ജനത്ത ഇന്നലെ രാജ്യമൊട്ടാകെ വൻ പ്രകടനങ്ങൾ നടത്തി. ഇടതു പാർട്ടികൾ, തൊഴിലാളി യൂണിയനുകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ തുടങ്ങിയവയു ടെ ആഹ്വാനമനുസരിച്ച് തുടർച്ചയായ നാലാം വാരമാണു പ്രതിഷേധ പ്രകടനം നടക്കുന്നത്.
ബ്രസീലിൽ അഞ്ചര ലക്ഷം പേരാണു കോവിഡ് ബാധിച്ചു മരിച്ചത്. രോഗവ്യാപനം ആരംഭിച്ചതു മുതൽ ബോൾസനാരോയുടെ നിലപാടുകൾ വിമർശനം വിളിച്ചുവരുത്തിയിരുന്നു. മാസ്ക് ധരിക്കുന്നതിനും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനും അദ്ദേഹം എതിരായിരുന്നു. വാക്സിൻ വിതരണത്തിലെ കാലതാമസവും ഉത്തേജന പദ്ധതികളുടെ അഭാവവും ജനങ്ങളെ പ്രസിഡന്റിനെതിരാക്കി.
നാനൂറോളം നഗരങ്ങളിലും പട്ടണങ്ങളിലും ഇന്നലെ പ്രകടനം നടന്നു. റിയോ ഡി ജെനീറോ, ബ്രസീലിയ, സാവോ പോളോ മുതലായ നഗരങ്ങളിൽ വൻ തോതിൽ ജനം പങ്കെടുത്തു.
2019ൽ അധികാരത്തിലേറിയ ബോൾസനാരോ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതെന്നു വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നാണ് അഭിപ്രായസർവേകൾ പ്രവചിക്കുന്നത്. ബോൾസനാരോയെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങൾ പാർലമെന്റിൽ നടക്കുന്നുണ്ടെങ്കിലും സ്പീക്കർ അടക്കമുള്ളവരുടെ ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ട്.
ബോൾസൊനാരോയ്ക്കെതിരേ ബ്രസീലിൽ പ്രതിഷേധം
12:33 AM Jul 26, 2021 | Deepika.com