സിഡ്നി: ഓസ്ട്രേലിയയിൽ ലോക്ഡൗൺ വിരുദ്ധ പ്രതിഷേധം. സിഡ്നി നഗരത്തിൽ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. മെൽബണിലും ബ്രിസ്ബേനിലും ചെറിയ തോതിൽ പ്രകടനങ്ങളുണ്ടായി.
കോവിഡ് പിടിപെടുന്നവരുടെ എണ്ണം കൂടാൻ തുടങ്ങിയതോടെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. ജനസംഖ്യയുടെ പകുതി വരുന്ന 1.3 കോടി പേർ ലോക്ഡൗണിലാണ്. സിഡ്നിയിൽ ആഴ്ചകളായി വിവിധ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ട്.
സിഡ്നി നഗരകേന്ദ്രത്തിൽ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലത്തുകൂടിയാണ് പ്രതിഷേധക്കാർ മാർച്ച് ചെയ്തത്. സ്വാതന്ത്ര്യം വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ടൗൺഹാളിനു മുന്നിൽ ഗതാഗതം തടസപ്പെട്ടു. ചിലർ പോലീസിനു നേർക്ക് കുപ്പികൾ വലിച്ചെറിഞ്ഞു. 57 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പോലീസ് നിലപാട്.
കോവിഡ് ഒന്നാം തരംഗം നിയന്ത്രണവിധേയമാക്കുന്നതിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു. രണ്ടാം തരംഗത്തിൽ ഡെൽറ്റ വൈറസ് വകഭേദം മൂലമുള്ള രോഗവ്യാപനം വർധിക്കുന്നതാണ് ഓസ്ട്രേലിയൻ സർക്കാരിനെ ആശങ്കയിലാഴ്ത്തുന്നത്.
അതിർത്തികൾ അടച്ചും ക്വാറന്റൈൻ നിർബന്ധമാക്കിയും രോഗത്തെ നേരിട്ടിരുന്ന രീതി ഡെൽറ്റ വ്യാപനത്തിനെതിരേ ഫലിക്കുന്നില്ല. വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതും പ്രതിസന്ധിക്കു കാരണമാണ്. 14 ശതമാനം പേർ മാത്രമാണ് കുത്തിവയ്പെടുത്തിട്ടുള്ളത്. വികസിത രാജ്യങ്ങളിലെ ഏറ്റവും താണ നിരക്കാണിത്. ഓസ്ട്രേലിയയിൽ ഇതുവരെ മുപ്പത്തിമൂവായിരത്തോളം പേർക്ക് കോവിഡ് പിടിപെടുകയും 1916 പേർ മരിക്കുകയും ചെയ്തു.
ലോക്ഡൗൺ വേണ്ട ; ഓസ്ട്രേലിയക്കാർ തെരുവിൽ
12:39 AM Jul 25, 2021 | Deepika.com