ജറുസലേം: പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ചുള്ള ഫോൺചോർത്തൽ വിവാദമായ പശ്ചാത്തലത്തിൽ സോഫ്റ്റ്വേറിനു ലൈസൻസ് ലഭിച്ചതുൾപ്പെടെ മുഴുവൻ കാര്യങ്ങളും അന്വേഷിക്കാൻ ഇസ്രയേൽ സർക്കാർ പ്രത്യേകസമിതിയെ നിയോഗിച്ചു. ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് നിർമിക്കുന്ന സോഫ്റ്റ്വേർ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ലൈസൻസ് നടപടികൾ ഉൾപ്പെടെ മുഴുവൻ നടപടിക്രമങ്ങളെക്കുറിച്ചുമാണ് അന്വേഷണം.
ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലെ രാഷ്ട്രീയനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണ്ചോർത്താൻ പെഗാസസ് ചാരസോഫ്റ്റ്വേർ ഉപയോഗിച്ചുവെന്നു കണ്ടെത്തിയതോടെ സ്വകാര്യത സംബന്ധിച്ച ആശയങ്കയും ഉയർന്നിരിക്കുകയാണ്.
വിവിധതലങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണു പരിശോധനാസമിതി രൂപീകരിച്ചിരിക്കുന്നതെന്ന് ഇസ്രയേൽ പാർലമെന്റിന്റെ വിദേശകാര്യ-പ്രതിരോധ സമിതി തലവൻ റാം ബെൻ ബറാക് പറഞ്ഞു.
ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പെഗാസസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിരുത്തലുകൾ വേണമോയെന്നു തീരുമാനിക്കുകയെന്നും ഇസ്രയേൽ ചാരസംഘടനായ മൊസാദിന്റെ മുൻ ഉപമേധാവികൂടിയായിരുന്ന ബെൻ ബറാക് പറഞ്ഞു.
അന്വേഷണസമിതിയെന്ന ഇസ്രയേൽ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് എൻഎസ്ഒ തലവൻ ഷലേവ് ഹൂലിയോ പ്രതികരിച്ചു. ഇസ്രയേലിലെ സൈബർ വ്യവസായമേഖലയെ കളങ്കപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം, ഒട്ടേറെ ഭീകരസംഘങ്ങളെ പുറത്തുകൊണ്ടുവരാൻ പെഗാസസിനു കഴിഞ്ഞിട്ടുണ്ടെന്നും അവകാശപ്പെട്ടു. എന്നാൽ, സോഫ്റ്റ്വേർ ദുരുപയോഗം ചെയ്യപ്പെടുകയോ തെറ്റായ ആളുകളുടെ കൈവശം എത്തപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇക്കാര്യം പരിശോധിക്കേണ്ടതാണ്.
ഇസ്രയേൽ സർക്കാരിന്റെ അനുമതിയോടെ 45 രാജ്യങ്ങൾക്കാണു സോഫ്റ്റ്വേർ നൽകിയത്. സുരക്ഷാകാരണങ്ങളാൽ അവരുടെ പേരുവിവരം പുറത്തുവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെഗാസസ് വിവാദത്തിൽ അന്വേഷണം ; പ്രത്യേക സമിതിയുമായി ഇസ്രയേൽ സർക്കാർ
01:40 AM Jul 24, 2021 | Deepika.com