തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 2021-22 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 10.32 കോടി അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേസമയം 81.65 കോടിയായിരുന്നു അറ്റാദായം.
ഒന്നാം പാദ പ്രവർത്തനലാഭം വാർഷികാടിസ്ഥാനത്തിൽ 26.86% വർധനവോടുകൂടി 512.12 കോടി രേഖപ്പെടുത്തി. ഇതു കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 403.68 കോടിയായിരുന്നു. പലിശയിതര വരുമാനം വാർഷികാടിസ്ഥാനത്തിൽ 59% വർധനയോടെ 453 കോടിയായി.
സിഎഎസ്എ നിക്ഷേപങ്ങളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 26.89 ശതമാനത്തിൽനിന്നും 30.40 ശതമാനമായി ഉയർന്നു. സിഎഎസ്എ നിക്ഷേപങ്ങളിൽ വാർഷികാടിസ്ഥാനത്തിൽ 16% വർധന. ഇതിൽ സേവിംഗ്സ് നിക്ഷേപങ്ങൾ 18 ശതമാനം വർധന രേഖപ്പെടുത്തി. എൻആർഐ നിക്ഷേപങ്ങളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 29.90 ശതമാനത്തിൽനിന്നും 31.51 ശതമാനമായി ഉയർന്നു. എൻആർഐ നിക്ഷേപങ്ങളിൽ വാർഷികാടിസ്ഥാനത്തിൽ എട്ടുശതമാനം വർധന രേഖപ്പെടുത്തി.
രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാ വായ്പാ മേഖലകളിലും സമ്മർദം നേരിടുന്നതിനാൽ ബാങ്കിന്റെ മൊത്ത നിഷ്ക്രിയാസ്തി 8.02 ശതമാനമായി. അറ്റ നിഷ്ക്രിയാസ്തി 5.05 ശതമാനം. നിഷ്ക്രിയാസ്തിക്കുള്ള നീക്കിയിരിപ്പ് അനുപാതം വാർഷികാടിസ്ഥാനത്തിൽ 58.76 ശതമാനത്തിൽനിന്നും 60.11 ശതമാനം ഉയർന്നു.
സിഎഎസ്എ നിക്ഷേപങ്ങളുടെ വർധനവും, ബാങ്ക് ഊന്നൽ കൊടുക്കുന്ന വായ്പാമേഖലകളിലുള്ള വർധനവും ശ്രദ്ധേയമായ നേട്ടമാണെന്നു ഫലപ്രഖ്യാപന വേളയിൽ ബാങ്ക് എംഡി ആൻഡ് സിഇഒ മുരളി രാമകൃഷ്ണൻ പറഞ്ഞു.
സൗത്ത് ഇന്ത്യൻ ബാങ്കിന് ഒന്നാം പാദത്തിൽ 10.32 കോടി അറ്റാദായം
10:55 PM Jul 22, 2021 | Deepika.com