ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിന്റെ പ്രസിഡന്റായി പെദ്രോ കാസ്റ്റിലോ(51) തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തിൽ പുതുമുഖമാണ് ഗ്രാമീണ അധ്യാപകനായ കാസ്റ്റിലോ. ഇടതുപക്ഷക്കാരനായ ഇദ്ദേഹം 44,000 വോട്ടിനു കെയ്കോ ഫുജിമോറിയെ പരാജയപ്പെടുത്തി. 40 വർഷത്തിനിടെ ഏറ്റവും നീണ്ട വോട്ടെണ്ണലിനു ശേഷമായിരുന്നു ഫലപ്രഖ്യാപനം. ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായത്.
പെറുവിലെ ദരിദ്രരും ഗ്രാമീണരുമാണു കാസ്റ്റില്ലോയെ പിന്തുണച്ചത്. രാജ്യത്തെ മൂന്നാമത്തെ ദരിദ്ര ജില്ലയായ ആൻഗിയ സ്വദേശിയാണ് ഇദ്ദേഹം. സാൻ ലൂയി ഡി പുനയിലെ എലിമെന്ററി സ്കൂളിൽ 25 വർഷം ഇദ്ദേഹം അധ്യാപകനായിരുന്നു. ലാളിത്യത്തിന്റെ പ്രതീകമാണ് കാസ്റ്റിലോ. കുട്ടിക്കാലത്ത് ഏറെ കഷ്ടപ്പാട് അനുഭവിച്ചയാളാണു കാസ്റ്റിലോയെന്ന് ഭാര്യ ലിലിയ പരെദെസ് പറഞ്ഞു.
2017ൽ രാജ്യം കണ്ട ഏറ്റവും വലിയ അധ്യാപകസമരം നയിച്ചത് കാസ്റ്റിലോയായിരുന്നു. ലോകത്തെ രണ്ടാമത്തെ വലിയ ചെന്പ് ഉത്പാദകരാജ്യമായ പെറു കോവിഡ് മഹാമാരിയെത്തുടർന്ന് കടുത്ത സാന്പത്തികപ്രതിസന്ധി നേരിടുകയാണ്. ജനസംഖ്യയിൽ മൂന്നിലൊന്നും ദാരിദ്ര്യത്തിലാണ്. ജയിലിലായ മുൻ പ്രസിഡന്റ് ആൽബർട്ടോ ഫുജിമോറിയുടെ മകളാണ് കെയ്കോ. മൂന്നാം തവണയാണ് ഇവർ പ്രസിഡന്റുസ്ഥാനത്തേക്കു മത്സരിച്ചത്.
പെദ്രോ കാസ്റ്റിലോ പെറു പ്രസിഡന്റ്
12:42 AM Jul 21, 2021 | Deepika.com