വത്തിക്കാൻ: ലത്തീൻ റീത്തിലെ ‘അസാധാരണ കുർബാനക്രമ’ത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനു മുന്പ് രൂപതാ മെത്രാന്റെ അനുവാദം വാങ്ങിയിരിക്കണമെന്നു പുതിയ മാർഗനിർദേശം. ലത്തീൻ ഭാഷയിലുള്ള 1962ലെ റോമൻ മിസൽ അനുസരിച്ച് വിശുദ്ധ കുർബാന അർപ്പിക്കാൻ ആ റീത്തിലെ വൈദികർക്കും അനുമതി നൽകികൊണ്ട് 2007-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ നൽകിയ അനുമതിയാണ് ജൂലൈ 16ന് ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ ‘പാരന്പര്യത്തിന്റെ സംരക്ഷകർ’ എന്ന രേഖയിലൂടെ പിൻവലിച്ചത്.
ബനഡിക്ട് പാപ്പായുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാധിക്കാനാകാത്തതുകൊണ്ടാണ് പുതിയ തീരുമാനം. മെത്രാന്മാർക്കാണ് രൂപതയിൽ എവിടെയൊക്കെ പുരാതന രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാം എന്നു തീരുമാനിക്കാനുള്ള അധികാരം. അതുപോലെ തുടർന്ന് അർപ്പിക്കാൻ ചുമതലപ്പെടുത്തുന്നതും മെത്രാനായിരിക്കും.
1570 മുതൽ 1962 വരെ ലത്തീൻ സഭയിൽ നിലവിലിരുന്ന ഈ കുർബാനക്രമം ത്രെന്തോസ് സൂനഹദോസിന്റെ (1545-1563) താത്പര്യപ്രകാരം പുരാതനക്രമങ്ങൾ ആധാരമാക്കി രൂപപ്പെടുത്തിയതാണ്.
ആരാധനക്രമങ്ങൾ പ്രാദേശികഭാഷയിലാക്കാനുള്ള രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ (1962-1965) നിശ്ചയപ്രകാരമാണ് ലത്തീൻ ഭാഷയിലുള്ള കുർബാനക്രമം ഉപയോഗത്തിലില്ലാതായത്.
ലത്തീൻ റീത്തിലെ കുർബാനക്രമത്തിന് പുത്തൻ നിർദേശങ്ങൾ
12:12 AM Jul 18, 2021 | Deepika.com