പെഷവാർ: അഫ്ഗാനിസ്ഥാനിൽ മുന്നേറ്റം തുടരുന്ന താലിബാൻ ഭീകരർക്ക് പാക് സൈന്യം പിന്തുണ നല്‍കുന്നതായി അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ ആരോപിച്ചു.
ചില മേഖലകളിൽ പാക് വ്യോമസേന താലിബാൻ പോരാളികൾക്കു പിന്തുണ നല്കുന്നു. പാക്-അഫ്ഗാൻ അതിർത്തിയിലെ സ്പിൻ ബോൾഡാക് ചെക്ക് പോസ്റ്റിൽനിന്നു താലിബാനെ തുരത്താൻ പോരാടുന്ന സൈനികർക്കു പാക് വ്യോമസേന മുന്നറിയിപ്പു നല്‍കിയെന്നും അമറുള്ള സലേ ട്വീറ്റ് ചെയ്തു. ആരോപണം പാക്കിസ്ഥാൻ നിഷേധിച്ചു. പാക് പട്ടാളത്തിന്റെയും ജനതയുടെയും സംരക്ഷണത്തിനുവേണ്ട കാര്യങ്ങളാണു സ്വീകരിച്ചിട്ടുള്ളതെന്ന് അവരുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ഏതാനും ദിവസം മുന്‍പാണു സ്പിൻ ബോൾഡാക് ചെക്ക് പോസ്റ്റ് താലിബാൻ പിടിച്ചെടുത്തത്. ചെക്ക് പോസ്റ്റ് തിരിച്ചുപിടിക്കാൻ അഫ്ഗാൻ സൈനികരും നിലനിർത്താനായി താലിബാനും ഉഗ്രയുദ്ധത്തിലാണ്. പരിക്കേറ്റ താലിബാൻ ഭീകരർക്കു പാക്ക് ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സ്പിൻ ബോൾഡാക് ഉൾപ്പെടുന്ന പാക് പ്രവിശ്യയായ ബലൂചിസ്ഥാൻ താലിബാൻ നേതാക്കളുടെ സുരക്ഷിത താവളമാണ്.
യുഎസ്-നാറ്റോ സേനകൾ അഫ്ഗാനിസ്ഥാനിൽനിന്നു മടങ്ങുന്നതോടെയാണു താലിബാൻ മുന്നേറ്റം തുടങ്ങിയത്. അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ അവകാശപ്പെടുന്നു.
താലിബാനെ പാക്കിസ്ഥാൻ സഹായിക്കുന്നു: അഫ്ഗാൻ വൈസ് പ്രസിഡന്റ്
12:18 AM Jul 17, 2021 | Deepika.com