ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദക്കേസിൽ കോടതി വിട്ടയച്ചയാളെ പോലീസുകാരൻ വെട്ടിക്കൊന്നു. മുഹമ്മദ് വഖാസ് എന്നയാളാണു വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. സാദിഖാബാദിലെ വീട്ടിലേക്കു പോകവെയായിരുന്നു വഖാസിനെ പോലീസ് കോണ്‍സ്റ്റബിളായ അബ്ദുൾ ഖാദിർ വെട്ടിക്കൊന്നത്.
വഖാസിന്റെ സഹോദരനും ആക്രമണത്തിൽ പരിക്കേറ്റു. കൊലപാതകത്തിനുശേഷം ഖാദിർ പോലീസിനു മുന്‍പാകെ കീഴടങ്ങി. മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിലുള്ള കാരിക്കേച്ചറുകൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു എന്നാരോപിച്ചായിരുന്നു 2016ൽ വഖാസിനെതിരേ മതനിന്ദാക്കുറ്റം ചുമത്തിയത്. 2017ൽ ജയിലിലായ വഖാസിനെ കൊല്ലാൻ അബ്ദുൾ ഖാദിർ മുന്‍പ് പദ്ധതിയിട്ടിരുന്നു. 2020ൽ ലാഹോർ ഹൈക്കോടതി വഖാസിനെ വെറുതെ വിട്ടു. വഖാസിന്റെ മൃതദേഹത്തിന്റെയും രക്തം പുരണ്ട കത്തിയുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വഖാസിന്റെ കൊലപാതകത്തെ സെന്റർ ഫോർ സോഷ്യൽ ജസ്റ്റീസ് ഡയറക്ടർ പീറ്റർ ജേക്കബ് അപലപിച്ചു. വർധിച്ചുവരുന്ന മതതീവ്രവാദത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ നിയമത്തെ എതിർത്ത പഞ്ചാബ് ഗവർണർ സൽമാൻ തസീറിനെ പോലീസുകാരനായ അംഗരക്ഷകൻ വെടിവച്ചു കൊന്നിരുന്നു. മതനിന്ദാക്കുറ്റത്തിന്റെ പേരിൽ ജയിലിലായിരുന്ന കത്തോലിക്കനായ വ്യവ സായി ഡേവിഡ് ഖമറിനെ 2011ൽ ജയിൽ സെല്ലിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. 2006ലായിരുന്നു ഡേവിഡ് അറസ്റ്റിലായത്. ഡേവിഡിനെ കൊലപ്പെടുത്തിയത് തീവ്രവാദ ഗ്രൂപ്പുകളാണെന്ന് കാത്തലിക് ബിഷപ്സ് നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റീസ് ആൻഡ് പീസ് വ്യക്തമാക്കിയിരുന്നു.
2004ൽ, ക്രൈസ്തവനായ തൊഴിലാളി സാമുവൽ മസിഹിനെ മതനിന്ദ ആരോപിച്ച് പോലീസുകാരൻ ചുറ്റികകൊണ്ട് ആക്രമിച്ചിരുന്നു. ക്ഷയരോഗബാധിതനായ സാമുവൽ മൂന്നു ദിവസത്തിനുശേഷം മരിച്ചു.
മതനിന്ദക്കേസിൽ വെറുതെ വിട്ടയാളെ വെട്ടിക്കൊന്നു
12:46 AM Jul 05, 2021 | Deepika.com