ടോക്കിയോ: ജപ്പാനിലെ അട്ടാമി നഗരത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേരെ കാണാതായി. എണ്പതു വീടുകൾ പൂർണമായും മണ്ണിനടിയിലായി. നൂറു പേരെയെങ്കിലും കാണാതായിട്ടുണ്ടാകാമെന്നാണ് സർക്കാരിന്റെ അനൗദ്യോഗിക കണക്കുകൾ. ഇവരെ കണ്ടെത്താൻ ഉൗർജിത രക്ഷാപ്രവർത്തനം തുടരുകയാണ്.
സെൻട്രൽ ഷിസൂക്ക പ്രവിശ്യയിൽനിന്ന് 35,500 ആളുകളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസി ആവശ്യപ്പെട്ടു. ഇവിടെ ഏറ്റവും ഉയർന്ന "ലെവൽ 5’ മുന്നറിയിപ്പാണു നൽകിയിരിക്കുന്നത്. പ്രവിശ്യയുടെ പല മേഖലകളിലും അപകടഭീഷണി നിലനിൽക്കുന്നുണ്ട്. ജപ്പാനിൽ ഈയാഴ്ച ആദ്യം മുതൽ പെയ്യുന്ന പേമാരി ഇപ്പോഴും തുടരുകയാണെന്നാണു റിപ്പോർട്ടുകൾ. തലസ്ഥാനമായ ടോക്കിയോയിൽനിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കടൽത്തീര റിസോർട്ട് മേഖലയാണു ഷിസൂക പ്രവിശ്യ.
മണ്ണിടിച്ചിലിന്റെയും വീടുകൾ തകരുന്നതിന്റെയും ദുരന്തദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു പാലം ഭാഗികമായി തകരുന്നതിന്റെ ദൃശ്യങ്ങൾ എൻഎച്ച്കെ ടിവി പുറത്തുവിട്ടു. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി യോഷിഹിദെ സുഗ അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി.
ജപ്പാനിൽ വൻ മണ്ണിടിച്ചിൽ; 20 പേരെ കാണാതായി
12:23 AM Jul 04, 2021 | Deepika.com