ബ്രിട്ടീഷ് കൊളംബിയ: കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ ഉഷ്ണക്കാറ്റിനെത്തുടർന്ന് ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടമായത് 719 പേർക്ക്. കഴിഞ്ഞ മാസം 25 മുതൽ ഈ മാസം ഒന്നുവരെയുള്ള കണക്കാണിതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതു പ്രാഥമിക കണക്കുകളാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിൽ ഇതേകാലയളവിൽ മരിക്കുന്നതിന്റെ മൂന്നിരട്ടിയാണ് നിലവിലെ കണക്കുകൾ. കനത്ത ചൂടിൽനിന്നു രക്ഷനേടാൻ ജനങ്ങൾ മാളുകൾ, ലൈബ്രറികൾ തുടങ്ങിയ തണുപ്പുള്ള ഇടങ്ങളിൽ തുടരണമെന്നാണു പ്രാദേശിക ഭരണകൂടം നിർദേശിക്കുന്നത്.
ദിവസങ്ങളായി തുടരുന്ന ഉഷ്ണക്കാറ്റ് ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീയ്ക്കും കാരണമായിട്ടുണ്ട്. തുടർച്ചയായ മൂന്നാം ദിവസവും കാനഡയിൽ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്. 49.6 ഡിഗ്രി (121.3 ഫാരൻഹീറ്റ്) ആണ് ചൊവ്വാഴ്ച രാജ്യത്തു രേഖപ്പെടുത്തിയ ശരാശരി താപനില.
വെന്തുരുകി ലിറ്റണ്‍
ലിറ്റണ്‍ പട്ടണത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 49.6 ഡിഗ്രിയായിരുന്നു ഇവിടെ ചൊവ്വാഴ്ചത്തെ താപനില. കാനഡയുടെ ചരിത്രത്തിലെ സർവകാല റിക്കാർഡാണിത്. 84 വർഷം മുൻപു സസ്കാച്വനിൽ രേഖപ്പെടുത്തിയ 45 ഡിഗ്രിയായിരുന്നു ഇതുവരെയുള്ള കൂടിയ താപനില.
ഉഷ്ണക്കാറ്റ്: ഒരാഴ്ചയ്ക്കിടെ ബ്രിട്ടീഷ് കൊളംബിയയിൽ മരിച്ചത് 719 പേർ
12:23 AM Jul 04, 2021 | Deepika.com